പാലക്കാട്: ഏത് ജോലി ചെയ്യുമ്പോഴും രാജ്യത്തെയും സമൂഹത്തെയും സേവിക്കാനുളള അവസരമായി കാണണമെന്ന് സേവാഭാരതി സേവാസംഗമ വേദിയിൽ മെട്രോമാൻ ഇ ശ്രീധരൻ. സേവാസംഗമം ഉദ്ഘാടന വേദിയിലായിരുന്നു പരിപാടിയുടെ സംഘാടക സമിതി ചെയർമാൻ കൂടിയായ അദ്ദേഹത്തിന്റെ വാക്കുകൾ.
ഇത്ര വലിയ ഒരു പരിപാടിയുടെ സംഘാടക സമിതി ചെയർമാനായി നിൽക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇത്രയും സേവാ പ്രവർത്തകർ ഒരുമിച്ച് കൂടുന്ന വേദി തനിക്ക് വലിയ പ്രോത്സാഹനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏത് ജോലി ചെയ്യുമ്പോഴും അത് ഒരു ജോലിയായി കണക്കാക്കരുത്. സമൂഹത്തെയും രാജ്യത്തെയും സേവിക്കാനുളള സന്ദർഭമായി കരുതണം.
67 കൊല്ലത്തിനുളളിൽ പല ദൗത്യങ്ങളിലും തനിക്ക് ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. എന്നാൽ അതിൽ കൂടുതൽ കാലവും ഒരു സർക്കാർ വേലിയുടെ ഉളളിൽ കിടന്നാണ് തനിക്ക് പ്രവർത്തിക്കാൻ സാധിച്ചത്. എന്നാലും ആ പ്രവർത്തനങ്ങൾ രാജ്യത്തിനും സമുദായത്തിനും ഉപകാരമായി ചെയ്യുവാൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏത് കർമ്മം ഏറ്റെടുത്താലും ശ്രദ്ധയോടെ ഫലേച്ഛ ആഗ്രഹിക്കാതെ നിറവേറ്റാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കർമ്മം ചെയ്യുമ്പോൾ ഈശ്വര സേവനമായും ഒരു യജ്ഞമായും കരുതണമെന്നും സമുദായത്തിനും രാജ്യത്തിനും വേണ്ടി ചെയ്യുന്നതായി കരുതണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭഗവദ് ഗീതയിലെ ഏഴാം അദ്ധ്യായത്തിലെ ഇരുപത്തിയേഴാമത്തെ ശ്ലോകമാണ് തനിക്ക് ഇത്തരം സന്ദർഭങ്ങളിൽ പ്രചോദനമായിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ, ദാനമാണെങ്കിലും അത് ദൈവത്തിലുളള സമർപ്പണമായി കരുതി മനസിൽ ഉയർത്തിപ്പിടിച്ച് ധൈര്യത്തോടും ആത്മബോധത്തോടെയും ചെയ്യണമെന്നാണ് ഈ ശ്ലോകത്തിൽ പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post