ന്യൂഡൽഹി:ബിജെപിയുടെ സമ്മുന്നത നേതാവും ഇന്ത്യൻ വിദേശ കാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജിൻറെ പേരിൽ ഈ വർഷം മുതൽ ദേശീയ പുരസ്കാരം നൽകാൻ തീരുമാനവുമായി ദേശീയ മഹിളാ മോർച്ച. ഇതിനായികൃത്യമായ സുതാര്യത കാത്തുസൂക്ഷിക്കുന്ന ഒരു ഉന്നതാധികാര സമിതിയെ നിയോഗിക്കും. സമൂഹത്തിൻറെ വിവിധ സേവന മേഖലകളിൽ തിളങ്ങി നിൽക്കുന്ന വിശിഷ്ട വനിതകൾക്കായിരിക്കും ‘സുഷമാ സ്വരാജ്’ പുരസ്കാരം നൽകുക.
സുഷമ സ്വരാജ് രാജ്യത്തിന് നൽകിയ സംഭാവനകൾ അനശ്വരമാക്കുക അതിലൂടെ സമൂഹത്തിൽ മാതൃകയാവേണ്ട വനിതകളുടെ സേവനങ്ങൾ രാജ്യത്തെ അറിയിക്കുക എന്നതാണ് പുരസ്കാരദാനത്തിലൂടെ മഹിളാ മോർച്ച ലക്ഷ്യമിടുന്നത്. “ പുരസ്കാരം വിധ വിഭാഗങ്ങളിൽ നിന്നുള്ള വിശിഷ്ട വനിതകൾക്ക് സമ്മാനിക്കാൻ പദ്ധതിയിടുന്നു, എല്ലാ വർഷവും മാർച്ചിൽ ആയിരിക്കും പുരസ്കാര വിതരണം“, ബിജെപി മഹിളാ മോർച്ചയുടെ ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ പറഞ്ഞു.
മഹിളാ മോർച്ചയുടെ സംസ്ഥാന ഘടകത്തിൻറെയും ദേശീയ ഘടകത്തിൻറെയും ശരിയായ ഏകോപനത്തോടെയായിരിക്കും പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുക. സുതാര്യതയും ആധികാരികതയും ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥരും, പ്രമുഖരും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. അവാർഡ് ദാന ചടങ്ങ് സമൂഹമാദ്ധ്യമങ്ങളിലൂടെയും , വാർത്താ ചാനലുകളിലൂടെയും സംപ്രേക്ഷണം ചെയ്യുമെന്നും വാനതി ശ്രീനിവാസൻ അറിയിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളുടെ കഴിവിനെ അംഗീകരിക്കുക എന്ന് മാത്രമല്ല,അവരുടെ നേട്ടങ്ങളും സേവനങ്ങളും സമൂഹത്തിലെ മറ്റുള്ളവർക്ക് പ്രചോദനവും പ്രോത്സാഹനവും നൽകണമെന്ന ലക്ഷ്യവും പുരസ്കാര ദാനത്തിലൂടെ ഉദ്ദേശിക്കുന്നുവെന്നും വാനതി ശ്രീനിവാസൻ പറഞ്ഞു.
Discussion about this post