ശ്രീനഗർ: ഭാരത് ജോഡോ യാത്ര തന്റെ ജീവിതത്തിലെ ആഴത്തിലുളളതും മനോഹരവുമായ അനുഭവമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യാത്ര ഔദ്യോഗികമായി സമാപിച്ച ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. യാത്ര ഇന്ത്യയുടെ ഭരണവ്യവസ്ഥയിൽ പ്രത്യാഘാതം ഉണ്ടാക്കുമെന്നും രാഹുൽ അവകാശപ്പെട്ടു. പക്ഷെ അത് എപ്പോഴെന്ന് പറയാനാകില്ല.
പ്രതിപക്ഷ പാർട്ടികൾക്ക് അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം പക്ഷെ അവർ ആർഎസ്എസിനും ബിജെപിക്കും എതിരെ എപ്പോഴും ഒറ്റക്കെട്ടാണെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. യാത്ര അവസാനിച്ച ശേഷം ശ്രീനഗറിൽ വാർത്താസമ്മേളനത്തിലായിരുന്നു രാഹുൽ ഇക്കാര്യം പറഞ്ഞത്.
നേരത്തെ യാത്ര സമാപിച്ചതിന്റെ ഭാഗമായി ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ രാഹുൽ ദേശീയ പതാക ഉയർത്തിയിരുന്നു. രാജ്യത്തിന് നൽകിയ ഉറപ്പ് താൻ പാലിച്ചുവെന്നായിരുന്നു ഇതിന് ശേഷം രാഹുലിന്റെ പ്രതികരണം. വിദ്വേഷം പരാജയപ്പെടുമെന്നും സ്‌നേഹം വിജയിക്കുമെന്നും അതാണ് ഇന്ത്യയുടെ പുതിയ പ്രതീക്ഷയെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
രാജ്യത്ത് മുഴുവൻ വലിയ പ്രതികരണമാണ് ജോഡോ യാത്രയ്ക്ക് ലഭിച്ചത്. യാത്രയിലുടനീളം രാജ്യത്തെ ജനങ്ങളുടെ ശക്തി ബോധ്യപ്പെട്ടു. കർഷരുടെയും രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളുടെയും പ്രശ്‌നങ്ങൾ കേട്ടതായി രാഹുൽ പറഞ്ഞു.
Discussion about this post