കശ്മീർ: ശ്രീനഗറിൽ ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസിന്റെ (എപിഎച്ച്‌സി) ഓഫീസ് സീൽ ചെയ്ത എൻഐഎ നടപടി വര്‍ഷങ്ങള്‍ നീണ്ട പരാതികള്‍ക്കൊടുവില്‍. രാജ്ബാഗ് മേഖലയിലുള്ള ഓഫീസാണ് തീവ്രവാദ വിരുദ്ധ നിയമപ്രകാരം കണ്ടു കെട്ടിയത്. എപിഎച്ച്‌സി കശ്മീരിലെ തീവ്രവാദ-വിഘടനവാദ പ്രവർത്തനങ്ങൾക്കായി ധനസഹായം നൽകുന്നതായി എന്‍ ഐ എ സംഘം കണ്ടെത്തിയിരുന്നു. സുരക്ഷാ സേനയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ, യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യൽ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി യോഗം ചേരൽ തുടങ്ങിയ പ്രവർത്തനങ്ങൾ എപിഎച്ച്‌സിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിരുന്നു.
ഓഫീസിനെതിരെ പ്രദേശത്തെ കശ്മീരി പണ്ഡിറ്റുകൾ അടക്കം നിരന്തരമായി പരാതി ഉന്നയിച്ചിരുന്നു. വിഘടനവാദ പ്രവർത്തനങ്ങൾ നടത്തുക എന്നതായിരുന്നു സംഘടന പ്രധാനമായും ചെയ്തിരുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറമെ കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കാൻ കശ്മീരിൽ ഇക്കൂട്ടർ നിരന്തരമായി തീവ്രവാദ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നതായും കോടതി പറയുന്നു. പ്രത്യേക എൻഐഎ കോടതിയിലെ അഡീഷണൽ സെഷൻ ജഡ്ജി ഷൈലേന്ദർ മാലിക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഡൽഹി പട്യാല എൻഐഎ കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സ്വത്ത് കണ്ടു കെട്ടിയത്. ഇതിനായി ഡൽഹിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരുടെ സംഘം ശ്രീനഗറിലെത്തിയിരുന്നു. പാക് ഭീകരനും എപിഎച്ച്സി അംഗവുമായ ഹാഫിസ് സയിദിനെതിരെയും കോടതി ഉത്തരവ് അനുസരിച്ച് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
Discussion about this post