മുംബൈ: ലൗ ജിഹാദിനെതിരെ മുംബൈയിൽ പടുകൂറ്റൻ റാലിയുമായി വിവിധ സംഘടനകൾ. മതപരിവർത്തന നിരോധന നിയമവും മതത്തിന്റെ പേരിൽ ഭൂമി കയ്യേറിയുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നും റാലിയിൽ പങ്കെടുത്ത സംഘടനകൾ ആവശ്യപ്പെട്ടു. സകാൽ ഹിന്ദു സമാജിന്റെ നേതൃത്വത്തിൽ ഹിന്ദു ജൻ ആക്രോശ് മോർച്ചയാണ് റാലി സംഘടിപ്പിച്ചത്. ആർഎസ്എസ്, ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.
സെൻട്രൽ മുംബൈയിലെ ദാദറിലെ ശിവാജി പാർക്കിൽ നിന്ന് ആരംഭിച്ച റാലി നാല് കിലോമീറ്റർ ഇപ്പുറം പരേലിലെ കംഗർ മൈതാനത്താണ് സമാപിച്ചത്. ലൗ ജിഹാദിനെതിരെ കർശന നിയമം നടപ്പാക്കണമെന്ന് റാലിയിൽ പങ്കെടുത്തവർ പറഞ്ഞു. സംസ്ഥാനത്ത് ഇത്തരം കേസുകൾ വർദ്ധിച്ച് വരുന്നുണ്ടെന്നും, ശക്തമായ നിയമ നിർമ്മാണത്തിലൂടെ മാത്രമേ ഇതിന് തടയിടാനാകൂ എന്നും ഇവർ പറയുന്നു. അതേസമയം മാർച്ച് നടന്ന വഴിയിലൂടനീളം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് കർശന സുരക്ഷയാണ് ഒരുക്കിയത്.
ശിവസേനയിൽ നിന്നും ഷിൻഡെ വിഭാഗവും റാലിയുടെ ഭാഗമായി. മറ്റ് സംസ്ഥാനങ്ങളിൽ ലൗ ജിഹാദിനെതിരെ ഉണ്ടാക്കിയ നിയമങ്ങൾ പഠിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ പറഞ്ഞിരുന്നു. ശ്രദ്ധ വാക്കർ കേസിന് പിന്നാല സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ ലൗ ജിഹാദിനെതിരെ ശക്തമായ വികാരം ഉണ്ടായിരുന്നു. തുടർന്നാണ് ഇത്തരം നീക്കങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സംഘടനകൾ തെരുവിലിറങ്ങിയത്.
Discussion about this post