ന്യൂഡൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച എല്ലാ പദ്ധതികളുടെയും കാതൽ സ്ത്രീ ശാക്തികരണമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പദ്ധതിയുടെ വിജയമാണ് ഇന്ന് നമ്മൾ കാണുന്നത്. രാജ്യത്ത് സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ് എന്നിരുന്നാലും സ്ത്രീകളുടെ ആരോഗ്യം മുമ്പത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ അഭിലാഷങ്ങൾ ഉണർത്തിയിരിക്കുന്നു. ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ അവരിലേക്ക് എത്തുന്നു, ഈ ആളുകൾക്ക് പുതിയ സ്വപ്നങ്ങൾ കാണാൻ കഴിയുന്നുവെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു.
വികസനത്തിനും സംരംഭകത്വത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകി.ഇതിലൂടെ നമ്മുടെ യുവാക്കൾ തങ്ങളുടെ നവീകരണത്തിന്റെ ശക്തി ലോകത്തിന് മുന്നിൽ കാണിക്കുകയാണ്. രാജ്യത്ത് പൂർണ ദാരിദ്ര നിർമാർജനം സാധ്യമാകണമെന്നും 2047 ലേക്കുള്ള അടിത്തറ പണിയുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്വയം പര്യാപ്തമായ രാജ്യം കെട്ടിപ്പടുക്കണം. ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്ത ഇന്ത്യ സൃഷ്ടിക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
2047ഓടെ, ഭൂതകാലത്തിന്റെ പ്രൗഢിയുമായി ബന്ധപ്പെട്ടുകിടക്കുന്ന, ആധുനികതയുടെ എല്ലാ സുവർണ അധ്യായങ്ങളും ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രം നാം കെട്ടിപ്പടുക്കേണ്ടതുണ്ട്. ‘ആത്മനിർഭർ’, മാനുഷിക കടമകൾ നിറവേറ്റാൻ കഴിവുള്ള ഒരു ഇന്ത്യയെ നമ്മൾ കെട്ടിപ്പടുക്കണമെന്നായിരുന്നു രാഷ്ട്രപതിയുടെ പരാമർശം.
ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും ഏറ്റവും വലിയ ശത്രു അഴിമതിയാണെന്ന വ്യക്തമായ അഭിപ്രായമാണ് കേന്ദ്രസർക്കാരിനുള്ളത്. ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടാൻ, സർക്കാർ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് പാസാക്കിയെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
Discussion about this post