ജലന്ധർ: അനധികൃത മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം നേരിടുന്ന ക്രൈസ്തവ പുരോഹിതന്മാരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന. പഞ്ചാബിലെ ജലന്ധറിലാണ് പരിശോധന. ബത്തിൻഡ, അമൃത്സർ, ജമ്മു, ഹരിയാന എന്നിവിടങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധക സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
പുരോഹിതന്മാരായ ബൽജീന്ദർ സിംഗ്, ഹർപ്രീത് ഡിയോൾ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന ദീർഘ നേരം നീണ്ടു നിന്നു. ഇവിടങ്ങളിൽ നിന്നും നിരവധി രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. രേഖകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂ ചണ്ഡീഗഢ്, കുർളി, അമൃത്സർ എന്നിവിടങ്ങളിലും പരിശോധനകൾ നടക്കുകയാണ്. പരിശോധനയുടെ കൂടുതൽ വിവരങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ പുറത്തു വിടുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
പഞ്ചാബിലും ഹരിയാനയിലും പ്രലോഭിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചുമുള്ള മതപരിവർത്തനങ്ങൾ വ്യാപകമാണ് എന്ന പരാതി നേരത്തേ തന്നെ നിലവിലുണ്ട്. ലഹരി വിമോചന ചികിത്സാ കേന്ദ്രങ്ങളുടെ മറവിൽ ഇവിടങ്ങളിൽ മതപരിവർത്തനങ്ങളും നികുതി വെട്ടിപ്പും വ്യാപകമാണ് എന്നും പരാതികളുണ്ട്. മതപരിവർത്തനത്തിനായി വിദേശ വിനിമയ ചട്ടം ലംഘിച്ച് ഫണ്ടുകൾ സ്വീകരിച്ചിരുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ ഉടൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ ആരംഭിക്കും എന്നാണ് സൂചന.
Discussion about this post