ന്യൂഡൽഹി: 90 പേരുടെ മരണത്തിന് ഇടയാക്കിയ പാകിസ്താനിലെ പെഷവാറിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു പെഷവാറിലെ മസ്ജിദിൽ ഭീകരാക്രമണം ഉണ്ടായത്.
പെഷവാറിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ ഇരകളായവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ലോകത്തെ നടുക്കിയ ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. നിരവധി പേരുടെ ജീവനാണ് ഭീകരാക്രമണത്തിൽ അപഹരിക്കപ്പെട്ടത് എന്നും അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
താലിബാനാണ് പെഷവാറിലെ മസ്ജിദിൽ ഭീകരാക്രമണം നടത്തിയത്. ഉച്ചപ്രാർത്ഥനാ വേളയിൽ ആയിരുന്നു സംഭവം. വിശ്വാസികൾക്കൊപ്പം മസ്ജിദിൽലേക്ക് നുഴഞ്ഞു കയറിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ 150 ലധികം പേർക്കാണ് പരിക്കേറ്റത്.
ആക്രമണം ഉണ്ടായി അൽപ്പ നേരങ്ങൾക്ക് ശേഷമാണ് പാകിസ്താനിലെ താലിബാൻ നേതാവ് സർബാക്ക് മുഹമ്മദ് ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് എത്തിയത്. മസ്ജിദുകളും, ആരാധനാ കേന്ദ്രങ്ങളും ലക്ഷ്യമിടുന്ന പാക് ഭീകരർക്കുള്ള മറുപടിയാണ് ഇതെന്ന് ആയിരുന്നു പ്രതികരണം.
Discussion about this post