കാൺപൂർ: ജോലി വാഗ്ദാനം ചെയ്ത് ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റാൻ ശ്രമിച്ച ശേഷം, വിസമ്മതിച്ചപ്പോൾ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണമാരംഭിച്ച് പോലീസ്. കാൺപൂർ സ്വദേശി മുഹമ്മദ് ഷാനവാസ് എന്ന 25 വയസ്സുകാരനെതിരെയാണ് ലൗ ജിഹാദ് നിരോധന നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. 18 വയസ്സുകാരിയായ ദളിത് പെൺകുട്ടിക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം.
പെൺകുട്ടിയെ ഒരു മാസമാണ് പ്രതി തടവിൽ പാർപ്പിച്ചത്. ഈ കാലയളവിൽ ഇസ്ലാമിലേക്ക് മതം മാറാൻ പല തവണ നിർബന്ധിച്ചു. പലപ്പോഴും ബെൽറ്റുകളും വയറുകളും ഉപയോഗിച്ച് മർദ്ദിച്ചതായി പെൺകുട്ടി പോലീസിന് മൊഴി നൽകി. ഒടുവിൽ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ പെൺകുട്ടിയുടെയും ബന്ധുക്കളുടെയും പരാതി പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് മുത്തശ്ശിയോടൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്.
പെൺകുട്ടിയുടെ മുഖത്തും നെഞ്ചിലുമേറ്റ പൊള്ളലുകൾ ഗുരുതരമാണെന്ന് മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോലീസ് വ്യക്തമാക്കി. ഐപിസി 326, 323, പട്ടിക ജാതി- പട്ടിക വർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇയാൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Discussion about this post