ന്യൂഡൽഹി: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ബജറ്റ് ജനവിരുദ്ധവും നിരാശാജനകവുമാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്രിയാത്മകമായ നിർദേശങ്ങളൊന്നും ബജറ്റിലില്ലെന്ന് സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.
ആദായ നികുതി പരിധി ഉയർത്തിയത് ഉൾപ്പെടെയുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ സമ്പന്നരെ സഹായിക്കാനാണെന്ന് സിപിഎം ആരോപിക്കുന്നു. നികുതി ഇളവുകൾ നൽകുന്നത് പൊതുഖജനാവിന് വരുമാന നഷ്ടമുണ്ടാക്കും. ബജറ്റ് ഭൂരിപക്ഷം വരുന്ന ജനസമൂഹത്തിന് ബാദ്ധ്യതയുണ്ടാക്കും. സബ്സിഡികൾ പുനസ്ഥാപിക്കാൻ ബജറ്റിൽ നിർദേശങ്ങളില്ല. തൊഴിലുറപ്പ് തൊഴിലാളികൾക്കും ബജറ്റ് തിരിച്ചടിയാണെന്ന് സിപിഎം ആരോപിക്കുന്നു.
ബജറ്റ് മെച്ചപ്പെടുത്താനുള്ള അഞ്ചിന മാർഗ നിർദേശങ്ങളും സിപിഎം നൽകുന്നുണ്ട്. തൊഴിൽ മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം, തൊഴിലുറപ്പ് വിഹിതം കൂട്ടണം, സബ്സിഡി ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ സൗജന്യ ഭക്ഷ്യധാന്യങ്ങളും നൽകണം, സമ്പാദ്യ നികുതി ഏർപ്പെടുത്തണം, ജി എസ് ടിയിൽ പുനർവിചിന്തനം വേണം തുടങ്ങിയവയാണ് സിപിഎം മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ.
അതേസമയം കേന്ദ്ര ബജറ്റ് ചരിത്രപരമാണെന്നാണ് സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നത്. ആദായ നികുതി പരിധി ഉയർത്തിയത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ജനക്ഷേമപരമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
Discussion about this post