ന്യൂഡൽഹി: രാമചരിതമാനസുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനകൾ നടത്തിയ സമാജ് വാദി പാർട്ടിക്കും ആർജെഡിക്കുമെതിരെ വിഎച്ച്പി കടുത്ത നടപടിയിലേക്ക്. ഇരുപാർട്ടികളുടെയും രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ കാണും. ഇതിനായി അദ്ദേഹം സമയം തേടിയതായി വിഎച്ച്പി പ്രസ്താവനയിൽ പറഞ്ഞു.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 എ പ്രകാരം രാജ്യത്തെ രജിസ്‌റ്റേർഡ് രാഷ്ട്രീയ പാർട്ടികൾക്ക് ജനാധിപത്യ, മതേതര മൂല്യങ്ങളോട് യഥാർത്ഥ വിശ്വാസവും കൂറും ഉണ്ടായിരിക്കണമെന്നാണ് പറയുന്നത്. എന്നാൽ രാമചരിതമാനസിനെ അവഹേളിച്ച് പ്രസ്താവന നടത്തുകയും കത്തിക്കുകയും ചെയ്തതിലൂടെ രാജ്യത്തെ വലിയ ഒരു സമൂഹം പൗരൻമാരുടെ വികാരത്തെ സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ വ്രണപ്പെടുത്തി. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് പൂർണ പിന്തുണയുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി തുറന്നുപറഞ്ഞതും വിഎച്ച്പി ചൂണ്ടിക്കാട്ടുന്നു.
ആർജെഡി നേതാവ് ഡോ. ചന്ദ്രശേഖറും സമാനമായ രീതിയിൽ പ്രസ്താവന നടത്തിയിരുന്നു രാമചരിത മാനസത്തെ നിരോധിക്കണമെന്ന് ആയിരുന്നു ഡോ. ചന്ദ്രശേഖറിന്റെ പ്രസ്താവന. ഹിന്ദു സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനും അവിശ്വാസം ഉണ്ടാക്കാനും ലക്ഷ്യമിട്ടുളളതായിരുന്നു ഈ പ്രസ്താവനയെന്നും വിഎച്ച്പി ചൂണ്ടിക്കാട്ടി. ഡോ. ചന്ദ്രശേഖറിനെതിരെ ഇതുവരെ യാതൊരു നടപടിയും ആർജെഡി സ്വീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പ്രസ്താവനയ്ക്ക് ആർജെഡിയുടെ പിന്തുണയുണ്ടെന്ന് വേണം കരുതാനെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരത്തിനുളള അടിസ്ഥാന മാനദണ്ഡങ്ങളാണ് ഇരുപാർട്ടികളും ലംഘിച്ചതെന്ന് വിഎച്ച്പി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ഇരുപാർട്ടികളുടെയും അംഗീകാരം പിൻവലിക്കണമന്നാണ് വിഎച്ച്പിയുടെ ആവശ്യം.
രാമചരിതമാനസ് ഒരു മതഗ്രന്ഥമായി കണക്കാക്കാനാകില്ലെന്നും അത് തുളസീ ദാസ് സ്വന്തം സന്തോഷത്തിന് വേണ്ടി എഴുതിയതാണെന്നും ആയിരുന്നു സ്വാമി പ്രസാദ് മൗര്യയുടെ പ്രതികരണം.
Discussion about this post