ഡല്‍ഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി അനധികൃതമായി വിറ്റഴിച്ചുവെന്ന് സുപ്രീംകോടതി നിയമിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ ഓഡിറ്റ് അതോറിറ്റിയുടെ കണ്ടെത്തല്‍. ട്രസ്റ്റിന്റെ പ്രമാണപ്രകാരം ഭൂമി വില്ക്കാന് ട്രസ്റ്റ് അധികൃതര്‍ക്ക് അധികാരമില്ലെന്നും സുപ്രീംകോടതിക്ക് നല്കിയ മൂന്നാമത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ക്ഷേത്രത്തിന്റെ കണക്കുകള്‍ക്കു പുറമേ, ട്രസ്റ്റിന്റെ കണക്കുകളും വിനോദ് റായി ഓഡിറ്റ് ചെയ്യുന്നത്. ആദായനികുതി റിട്ടേണിലും തെറ്റായ കണക്കുകളാണുള്ളത്. 2008 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 22.75 ലക്ഷം രൂപ പാത്രങ്ങള്‍ വാങ്ങാന്‍ ചെലവായതായി കാണിക്കുന്നു. ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ അറ്റകുറ്റപ്പണിക്ക് 59.16 ലക്ഷം രൂപയും കാണിച്ചിട്ടുണ്ട്. എന്നാല്‍, ഈ ചെലവുകളെല്ലാം തന്നെ ട്രസ്റ്റിന്റെ സ്ഥിരാസ്ഥിയില് പെടുന്നതാണെന്ന് വിനോദ് റായ് ചൂണ്ടിക്കാട്ടി.
ട്രസ്റ്റിന്റെ കണക്കുകള്‍ സ്ഥിരമായി ഓഡിറ്റ് ചെയ്തിരുന്ന സ്ഥാപനത്തിന്റെയും പ്രത്യേക ഓഡിറ്റ് നടത്തിയ ചെന്നൈയിലെ സ്ഥാപനത്തിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യത്യസ്തമാണ്. ട്രസ്റ്റിന്റെ കെട്ടിടങ്ങള്‍ക്ക് 72 ലക്ഷം രൂപ ചെലവാക്കിയപ്പോള്‍, ക്ഷേത്രത്തിനുവേണ്ടി 2011 മുതല്‍ 2014 വരെ ചെലവാക്കിയത് 15 ലക്ഷം മാത്രമാണ്. ക്ഷേത്രത്തിന്റെ കണക്കുകളുമായി ബന്ധപ്പെട്ട് 40 ഓഡിറ്റ് സംശയങ്ങള്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ട്രസ്റ്റിന്റെ കീഴിലുള്ള കല്യാണമണ്ഡപങ്ങളില്നിന്നുള്ള വരുമാനങ്ങളില്‍ ആദായനികുതി ഇളവ് തേടിയിട്ടുണ്ട്. അവ ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടാണിത്. എന്നാല്‍, ട്രസ്റ്റ് സ്വതന്ത്രമാണെന്ന് അവര്‍ അവകാശപ്പെടുന്ന സാഹചര്യത്തില്‍ ആദായനികുതിയിളവ് അവകാശപ്പെടാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post