ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രം തകർത്ത് അവിടെ ബാബറി മസ്ജിദ് സ്ഥാപിക്കുമെന്ന ഭീഷണിയുമായി നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് അംഗം. സുൽത്താൻ ഉസ്മാൻ ഖാൻ എന്നയാളാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. നേപ്പാളിലെ ജനക്പൂരിൽ നിന്ന് അയോദ്ധ്യയിലേക്ക് ശാലിഗ്രാം ശിലകൾ കൊണ്ടുവരുന്ന വീഡിയോ കൂടി പങ്കുവച്ചാണ് ഇയാളുടെ ഭീഷണി.
ബിഹാറിലെ ചമ്പാരൻ ജില്ലയിലെ ജില്ലയിലെ ചക്കിയ നഗർ സ്വദേശിയായ ഉസ്മാൻ ഖാൻ പിഎഫ്‌ഐയുടെ സജീവ പ്രവർത്തകനും അംഗങ്ങൾക്ക് ആയുധ അഭ്യാസത്തിൽ പരിശീലനം നൽകുന്ന ആളുമായിരുന്നു. പിഎഫ്‌ഐയുടെ പതാക ഉയർത്തിയതിന് ശേഷം യുവാക്കൾക്ക് പരിശീലനം നൽകുന്ന ഇയാളുടെ ഒരു വീഡിയോ നേരത്തേയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. രാജ്യവിരുദ്ധമായ ഉള്ളടക്കമുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം ഈ പേജ് വഴി പങ്കുവച്ചിട്ടുണ്ട്.
പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ ഇൗ പേജ് ഇയാൾ ഡിലീറ്റ് ചെയ്തു. പിന്നീട് സുൽത്താൻ ഉസ്മാൻ ഖാൻ എന്ന പേരിൽ ഒരു പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങുകയായിരുന്നു. എസ്ഡിപിഐ അംഗമാണെന്നാണ് ഇയാൾ ഇതിൽ സ്വയം അഭിസംബോധന ചെയ്തിരിക്കുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രം തകർത്ത് തരിപ്പണമാക്കുമെന്നാണ് ഇയാൾ വീഡിയോയിൽ അവകാശപ്പെടുന്നത്.
ഈ വീഡിയോയ്ക്ക് 255ഓളം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. 26 പേർ ഇത് ഷെയർ ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യമാണ് ഫെയ്‌സ്ബുക്കിൽ ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ ആധികാരികത ഉൾപ്പെടെ ഉള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് എസ്പി കാന്തേഷ് കുമാർ മിശ്ര പറഞ്ഞു.
Discussion about this post