മുംബൈ: ശാരദ ചിട്ടിതട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ ഭാര്യ നളിനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. നളിനി ചിദംബരത്തിന്റെ കോടികൾ വിലമതിക്കുന്ന സ്വത്തുവകകളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ശാരദ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കൺസൾട്ടന്റ് ആയിരുന്നു നളിനി.
ചിട്ടിതട്ടിപ്പ് കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നളിനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് നേരത്തെ ഇഡി അറിയിച്ചിരുന്നു. എന്നാൽ പിന്നീട് പല കാരണങ്ങളാൽ ഇത് നീണ്ടു പോകുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം കണ്ടുകെട്ടൽ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതോടെയാണ് നടപടി സ്വീകരിച്ചത്.
3.30 കോടി രൂപയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ മൂന്ന് കോടി രൂപ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് കണ്ടുകെട്ടിയിരിക്കുന്നത്. നളിനിയ്ക്ക് പുറമേ സിപിഐഎം നേതാവ് ദേവേന്ദ്രനാഥ് ബിശ്വാസ്, അസമിലെ കോൺഗ്രസ് നേതാവ് അഞ്ജാൻ ദത്ത എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടി. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആകെ 600 കോടി രൂപയുടെ സ്വത്തുവകകൾ ആണ് കണ്ടുകെട്ടിയത്.
നളിനിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ശാരദ ഗ്രൂപ്പ് എംഡി സുദിപ്ത സെന്നിന്റെ നിക്ഷേപങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നു. തട്ടിപ്പ് നടത്തി സ്വന്തമാക്കിയതിൽ വൻ തുകകൾ സുദിപ്ത സെൻ മാദ്ധ്യമ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ നളിനിയ്ക്ക് പങ്കുണ്ടോയെന്നകാര്യവും പരിശോധിച്ചുവരികയാണ്.
Discussion about this post