തിരുവനന്തപുരം : ഭാവി കേരളത്തിന് വേണ്ടിയുള്ള പദ്ധതികളും ആശയങ്ങളുമാണ് ഇത്തവണത്തെ ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വ്യാവസായിക വളർച്ചയും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുകയും സംസ്ഥാനത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുകയുമാണ് ബജറ്റിന്റെ ലക്ഷ്യം. കാൽ നൂറ്റാണ്ടിനുള്ളിൽ കേരളത്തിൽ വികസിത രാജ്യത്തോട് സമാനമായ അടിസ്ഥാന സൗകര്യങ്ങളും ജീവിതസൗകര്യങ്ങളും ഉണ്ടാക്കുകയും ഉയർത്തിക്കൊണ്ടുവരികയുമാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്നാണ് മന്ത്രി പറയുന്നത്.
പെട്രോൾ,ഡീസൽ, മദ്യം എന്നിവയിൽ മാത്രമാണ് സംസ്ഥാന സർക്കാരിന് നികുതി ചുമത്താൻ അധികാരം ഉള്ളത്. സെസും സർചാർജും പിരിക്കുന്നത് ഇടതുനയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേൽ കേന്ദ്രം ചുമത്തുന്ന സെസുകൾക്കും സർചാർജുകൾക്കും ഇപ്പോഴും ഇടതുപക്ഷം എതിരുതന്നെയാണ്. ആ നിലപാടിൽ യാതൊരു മാറ്റവുമില്ല. കാരണം പെട്രോളും ഡീസലും സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താൻ അധികാരമുള്ള ഉത്പന്നങ്ങളാണ്.
എന്നാൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറി കേന്ദ്രം നികുതിക്ക് മേൽ നികുതി ഈടാക്കുകയാണ്. വിലവർധനയുടെ യഥാർത്ഥ കാരണവും ഇത് തന്നെയാണെന്നാണ് ബാലഗോപാൽ പറയുന്നത്. സംസ്ഥാന വിൽപ്പന നികുതിയുടെ പരിധിയിൽ വരുന്ന ഒരു ഉൽപ്പന്നത്തിന്മേൽ കടന്നു കയറി സർചാർജും സെസും ചുമത്തുന്ന കേന്ദ്രത്തിന്റെ നടപടി തന്നെ തെറ്റാണെന്നും അതാണ് പിൻവലിക്കേണ്ടതെന്നും ധനമന്ത്രി പറയുന്നു.
സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങൾ അങ്ങേയറ്റം പരിമിതമായ സാഹചര്യവും സംസ്ഥാന വിഹിതം വെട്ടി കുറയ്ക്കുന്ന കേന്ദ്രത്തിന്റെ സമീപനവും ചേർന്നു സൃഷ്ടിച്ച ധനഞെരുക്കത്തെത്തുടർന്ന് സംസ്ഥാന ഗവൺമെന്റ് ഈ നടപടി സ്വീകരിച്ചത് എന്നാണ് ധനമന്ത്രിയുടെ വിശദീകരണം.
Discussion about this post