തിരുവനന്തപുരം: പണമില്ലാതെ നെട്ടോട്ടമോടുന്ന കേരളത്തിലെ ജനതയ്ക്ക് വലിയ ഇരുട്ടടിയായിരുന്നു സംസ്ഥാന സർക്കാരിന്റെ ബജറ്റ്. നികുതിയിൽ ഇളവ് പ്രതീക്ഷിച്ചിരുന്ന ജനങ്ങളെ നികുതി വർദ്ധിപ്പിച്ച് സർക്കാർ കണ്ണീരിലാഴ്ത്തി. വാഹന നികുതി, കെട്ടിട നികുതി, പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് എന്നിങ്ങനെ പോകുന്നു സർക്കാരിന്റെ പ്രഖ്യാപനങ്ങൾ.
സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സർക്കാർ ബജറ്റിനെതിരെ നിമിഷങ്ങൾക്കുള്ളിലാണ് പ്രതിഷേധം ഉയർന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരിഹസിക്കാനും ആളുകൾ മറന്നില്ല. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് സമൂഹമാദ്ധ്യമത്തിൽ പ്രത്യക്ഷപ്പെട്ട സർക്കാരിനോടുള്ള ഒരു അറിയിപ്പ് ആയിരുന്നു.
അടച്ചിട്ട വീടുകൾക്ക് പ്രത്യേകം നികുതി ഏർപ്പെടുത്തും എന്നാണ് ബജറ്റിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിൽ മാർക്കറ്റിൽ പോയ ഒരാൾ തന്റെ വീടിന് പുറത്ത് എഴുതിവച്ച കുറിപ്പാണ് വൈറൽ ആയത്. ‘ വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുകയാണെന്നും അതിനാൽ സെസ് ഏർപ്പെടുത്തരുത് എന്നുമാണ് അറിയിപ്പ്.
ഫേസ്ബുക്കിൽ ഈ അറിയിപ്പ് പ്രത്യക്ഷപ്പെട്ടതോടെ വ്യാപകമായി പ്രചരിച്ചു. നിരവധി പേരാണ് സർക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രചരിപ്പിച്ചത്.
Discussion about this post