എറണാകുളം: ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കുറ്റക്കാരനായ അഡ്വ. സൈബി ജോസിന്റെ ഹർജി ഹൈക്കോടതി തള്ളി. സംഭവത്തിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. സൈബിയ്ക്ക് എതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച സാഹചര്യത്തിലാണ് നടപടി.
ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിച്ചത്. തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണം, ഇപ്പോൾ നടക്കുന്ന അന്വേഷണം സ്‌റ്റേ ചെയ്യണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സൈബി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ രാവിലെ ഹർജി പരിഗണിച്ച കോടതി അന്വേഷണം നടക്കട്ടെയെന്ന് അഭിപ്രായപ്പെടുകയായിരുന്നു.
നിങ്ങൾക്ക് എന്തിനാണ് ഇത്ര തിടുക്കം എന്ന് ചോദിച്ചുകൊണ്ടായിരുന്നു അദ്ദേഹം പരാമർശം ആരംഭിച്ചത്. നിതിന്യായ വ്യവസ്ഥതയെ തന്നെ ബാധിക്കുന്ന ഒരു വിഷയമാണ് ഇത്. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം വളരെ ഗൗരവമേറിയതാണ്. എന്തുകൊണ്ട് നിങ്ങൾക്ക് അന്വേഷണം നേരിട്ടുകൂടാ എന്നും കോടതി ചോദിച്ചു. സത്യം പുറത്തുവരട്ടെ. ഇപ്പോൾ അന്വേഷണം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. കക്ഷികളിൽ നിന്നും ജഡ്ജിമാർക്ക് കൊടുക്കാനെന്ന പേരിൽ പണം വാങ്ങി എന്ന ആരോപണം ആണ് താങ്കൾക്കെതിരെ ഉയർന്നിരിക്കുന്നത്. ഇത് നിശ്ചയമായും അന്വേഷിക്കപ്പെടേണ്ടതാണ്. ഇതിൽ അന്വേഷണം പൂർത്തിയായി റിപ്പോർട്ട് സമർപ്പിച്ച ശേഷം നിങ്ങൾക്ക് കോടതിയെ സമീപിക്കാം. പോലീസിന് ആരോപണം അന്വേഷിക്കാനുള്ള അധികാരം. സത്യം അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തട്ടെയെന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post