കോട്ടയം: മുൻ മുഖ്യമന്ത്രിയും മുതിർന്നകോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയ്ക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന പരാതി പിൻവലിക്കാൻ സമ്മർദ്ദം നേരിടുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി. മതിയായ ചികിത്സ ഉമ്മൻ ചാണ്ടിക്ക് കിട്ടുന്നില്ല. ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത്. ഇളയ മകൾ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യം. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും അലക്‌സ് വി ചാണ്ടി ആരോപിച്ചു.
ഇന്നലെയാണ് മുൻ മുഖ്യമന്ത്രിയ്ക്ക് 15 ദിവസമായി ചികിത്സ നിഷേധിക്കുന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അലക്‌സ് വി ചാണ്ടി പരാതി നൽകിയത്. ഇതിന് പിന്നാലെ ഉമ്മൻ ചാണ്ടി മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്നും പരാതിയിൽ കഴമ്പില്ലെന്നും വ്യക്തമാക്കി ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിന് ശേഷവും തന്റെ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് അലക്‌സ് വി ചാണ്ടി.
ഉമ്മൻചാണ്ടിക്ക് തുടർച്ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സഹോദരനുൾപ്പെടെയുള്ളവരാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയത്. ആരോഗ്യനില മോശമാവുകയാണ്. മുൻമുഖ്യമന്ത്രിയെന്നനിലയിൽ ചികിത്സ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. സഹോദരൻ അലക്സ് വി. ചാണ്ടി അടക്കമുള്ള 42 പേർ ഒപ്പിട്ട നിവേദനം ആരോഗ്യമന്ത്രി വീണാ ജോർജ്, സ്പീക്കർ എ.എൻ. ഷംസീർ എന്നിവർക്കും നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്തെ വസതിയിൽ ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ കുടുംബം സ്വന്തം സഹോദരങ്ങൾക്കും മറ്റ് അടുത്ത ബന്ധുക്കൾക്കും അനുമതി നിഷേധിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ സമീപിക്കാൻ ബന്ധുക്കൾ നിർബന്ധിതരായതെന്നാണ് വിവരം.
Discussion about this post