കണ്ണൂർ: യുവമോർച്ച നേതാവ് കെ.ടി ജയകൃഷ്ണനെ സിപിഎം ഗുണ്ടകൾ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃക്സാക്ഷിയായ പെൺകുട്ടി ജീവനൊടുക്കി. പാനൂർ സ്വദേശിനി ഷെസിനയാണ് ആത്മഹത്യ ചെയ്തത്. ജയകൃഷ്ണനെ കൊലപ്പെടുത്തിയ സംഭവത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്ന ഷെസിന അന്ന് മുതൽ മാനസിക പ്രശ്നങ്ങൾ അനുഭവിച്ചുവരികയാണ്.
കഴിഞ്ഞ ദിവസമായിരുന്നു ഷെസിന ആത്മഹത്യ ചെയ്തത്. മാനസിക ബുദ്ധിമുട്ടിനെ തുടർന്ന് ഷെസിന ദീർഘകാലം ചികിത്സ തേടിയിരുന്നു. എന്നാൽ പ്രശ്നങ്ങളെ മറികടക്കാൻ കഴിഞ്ഞില്ല. അടുത്തിടെ ഇത് രൂക്ഷമായി. ഇതേ തുടർന്നാണ് ആത്മഹത്യ.
അതേസമയം ഷെസിനയുടെ മരണം ആത്മഹത്യയല്ല മറിച്ച് കമ്യൂണിസ്റ്റ് കാട്ടാളന്മാർ നടത്തിയ കൊലപാതകം ആണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി പറഞ്ഞു. കേരളത്തിൽ നടക്കുന്ന അസംഖ്യം ആത്മഹത്യകളിൽ ഒന്ന് മാത്രമായി അവഗണിക്കേണ്ട മരണമല്ല ഇത്. കമ്മ്യൂണിസ്റ്റ് കാട്ടാളൻമാർ നടത്തിയ കൊലപാതകമാണിത്. 22 വർഷങ്ങൾക്ക് മുൻപ് കൊല്ലാക്കൊല ചെയ്യപ്പെട്ട 11 വയസുകാരി ഇന്ന് 33-ാം വയസിൽ ജീവനൊടുക്കി എന്നേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
1999 ഡിസംബർ 1 ന് പാനൂർ ഈസ്റ്റ് മൊകേരി യു.പി സ്കൂളിൽ കെ.ടി ജയകൃഷ്ണൻ മാസ്റ്റർ എന്ന യുവമോർച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷനെ ക്ലാസ് മുറിയിലിട്ട് വെട്ടി നുറുക്കി കൊന്നപ്പോൾ ഷെസിനയുടെ ജീവിതം അവസാനിച്ചതാണ്. ഷെസിനയുടെ മാത്രമല്ല 6 എ യിൽ ഉണ്ടായിരുന്ന മറ്റ് 16 പിഞ്ചുകുട്ടികളുടേയും. ചിരിച്ചും കളിച്ചും തൊട്ടടുത്ത് നിന്ന അദ്ധ്യാപകൻ മാംസക്കഷണങ്ങളായും ചോരത്തുള്ളികളായും കുഞ്ഞുടുപ്പുകളിലേക്ക് ചിതറി തെറിച്ചപ്പോൾ ആ ക്ലാസ് മുറിയിലുണ്ടായിരുന്ന 16 പിഞ്ചു ജീവിതങ്ങളും കലങ്ങിമറിഞ്ഞു. മിക്കവരുടേയും മാനസിക നില തകരാറിലായി. നിരന്തരമായ കൗൺസിലിംഗും ചികിത്സയും കൊണ്ട് പലരും ജീവിതത്തിലേക്ക് തിരികെയെത്തി. ഒരു ചികിത്സയ്ക്കും ഭേദമാക്കാനാകാതെ ഷെസിനയെപ്പോലെ ചില ഹതഭാഗ്യർ താളംതെറ്റിയ മനസുമായി ജീവിതം തള്ളി നീക്കി. ഒടുവിൽ ഇനി ജീവിക്കേണ്ട എന്ന് ഷെസിന കഴിഞ്ഞ ദിവസം തീരുമാനിച്ചു. സ്നേഹനിധികളായ വീട്ടുകാരുടേയും ബന്ധുക്കളുടേയും ബിജെപി പ്രവർത്തകരുടേയും ഒക്കെ ശ്രമഫലമായി ബിരുദം വരെ പഠിക്കാൻ ഷെസിനയ്ക്ക് കഴിഞ്ഞിരുന്നു. സാംസ്കാരിക കേരളം, (അങ്ങനെ ഒന്നുണ്ടെങ്കിൽ), കാണാതെ പോയ ഷെസിനയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
യഥാർത്ഥത്തിൽ 17 പേരെ കൊന്നതിനായിരുന്നു കേസ് എടുക്കേണ്ടിയിരുന്നത്. എന്നാൽ ഈ കേസിലെ ഒന്നാം പ്രതിയായ അച്ചാരമ്പത്ത് പ്രദീപനെ അതേ സ്കൂളിൻറെ പി.ടി.എ പ്രസിഡൻറാക്കിയ കണ്ണിൽ ചോരയില്ലായ്മയാണ് പിന്നീട് കേരളം കണ്ടത്. അധികാരത്തിൻറെ ഹുങ്കിൽ പലരേയും നിശബ്ദരാക്കാനും പലതും ചെയ്യാനും കഴിഞ്ഞേക്കാം. എങ്കിലും ഇതിനൊക്കെ കണക്ക് പറയേണ്ട കാലം വരുമെന്ന് ഓർക്കുക. പ്രിയ സഹോദരിയ്ക്ക് പ്രണാമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post