ആലപ്പുഴ; കളളക്കണക്കുകൾ അവതരിപ്പിച്ച് കേന്ദ്രസർക്കാരിനെ പഴിചാരി ഇന്ധന സെസിൽ അധിക നികുതിഭാരം അടിച്ചേൽപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ധനമന്ത്രിയെ തിരുത്താൻ ഇടതുമുന്നണി നേതൃത്വവും മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ അധിക നികുതികളും പിൻവലിക്കണമെന്നും ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ശക്തമായ ബഹുജന പ്രക്ഷോഭം കണ്ടിട്ടും തെറ്റ് തിരുത്താൻ തയ്യാറാവാത്ത സർക്കാർ വലിയ തിരിച്ചടി ഏറ്റുവാങ്ങും. തെറ്റായ നിലപാട് തിരുത്താൻ സർക്കാർ തയ്യാറാകണം. കേന്ദ്ര സർക്കാർ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് കേരളത്തിന് ചെയ്യുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ 9 ന് എല്ലാ കളക്ട്രേറ്റിലേക്കും ബിജെപി പ്രവർത്തകർ മാർച്ച് നടത്തും. സർക്കാർ തെറ്റ് തിരുത്തിയില്ലെങ്കിൽ ഹർത്താൽ ഉൾപ്പെടെ ശക്തമായ സമരത്തിന് ബിജെപി നേതൃത്വം കൊടുക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനുളള സർക്കാർ തീരുമാനം അപകടകരമാണ്. സഹകരണ ബാങ്കുകളെ തകർക്കാൻ മാത്രമേ ഇത് സഹായിക്കൂ. സഹകരണ ബാങ്കുകളെ ഇപ്പോൾ തന്നെ സിപിഎം നേതൃത്വം തകർത്തുകൊണ്ടിരിക്കുകയാണ്. സഹകരണ ബാങ്കുകളിൽ നിന്ന് എടുക്കുന്ന വായ്പ സർക്കാർ മടക്കി നൽകില്ല. സാധാരണക്കാരാണ് സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തുന്നത്. അവരാരും വലിയ പണക്കാരല്ല. പണം നഷ്ടമായാൽ അവരുടെ സ്ഥിതി കഷ്ടത്തിലാകുമെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
പന്തളം ബാങ്കിൽ പാവപ്പെട്ടവരുടെ 70 പവൻ സ്വർണ്ണമാണ് അവിടത്തെ ജീവനക്കാരനായ സിപിഎം മുൻ ഏരിയ സെക്രട്ടറിയുടെ മകൻ തട്ടിയെടുത്ത് മറ്റൊരു സ്വകാര്യ ബാങ്കിൽ ഉയർന്ന പലിശയ്ക്ക് നിക്ഷേപിച്ചത്. അയാൾക്കെതിരെ പൊലീസിൽ ഒരു പരാതി കൊടുക്കാൻ പോലും സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് അധികൃതർ തയ്യാറായിട്ടില്ല. അവിടെ സമരം ചെയ്യാനെത്തിയ ബിജെപി പ്രവർത്തകരെ ആക്രമിക്കുന്ന സമീപനമാണ് ഡിവൈഎഫ്‌ഐക്കാരും പൊലീസും കൈക്കൊണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post