തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഇന്ന് സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്നാണ് സന്ദർശനം. ന്യൂമോണിയയെ തുടർന്ന് ഇന്നലെ വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർ ചികിത്സയ്ക്ക് വേണ്ടി വീണ്ടും ബംഗളൂരുവിലേക്ക് കൊണ്ടുപോകാനും നീക്കമുണ്ട്.
ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് സഹോദരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് വിവാദമായിരുന്നു. അതേസമയം ഉമ്മൻചാണ്ടിക്ക് കൃത്യ സമയത്ത് ചികിത്സ നൽകാൻ ആയില്ലെന്ന് കുറ്റപ്പെടുത്തി സഹോദരൻ അലക്‌സ് ചാണ്ടിയുടെ മകൻ അജയ് അലക്‌സ് രംഗത്തെത്തി. ഉമ്മൻചാണ്ടിയുടെ ജീവൻ അപകടത്തിലായെന്ന ഘട്ടത്തിലാണ് തന്റെ അച്ഛൻ ഉൾപ്പെടെ ഉള്ളവർ പരാതിയുമായി രംഗത്തെത്തിയത്. പരാതിയിൽ നിന്ന് പിന്മാറില്ലെന്നും, ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് ഇനിയെങ്കിലും വിദഗ്ധ ചികിത്സ നൽകണമെന്നും അജയ് ആവശ്യപ്പെടുന്നു.
” 2017ലും അദ്ദേഹം അമേരിക്കയിലെത്തിയിരുന്നു. ആ സമയം ഞാനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്തു, പോന്നു എന്നല്ലാതെ മറ്റ് ചികിത്സകളൊന്നും ആ സമയത്ത് നടന്നിട്ടില്ല. ആദ്യമായിട്ട് ചികിത്സ തുടങ്ങുന്നത് ബാംഗ്ലൂരിൽ നിന്നാണ്. അതും ഡോക്ടർമാർ നിർദ്ദേശിച്ചത് റേഡിയേഷനായിരുന്നു, അത് ചെയ്തിട്ടുമില്ല. ഉമ്മൻചാണ്ടിക്ക് മികച്ച ചികിത്സ നൽകുമെന്ന് പലപ്പോഴും കരുതി. എന്നാൽ അത് ഉണ്ടായില്ല. 2015ൽ തന്നെ മികച്ച ചികിത്സ നൽകിയിരുന്നുവെങ്കിൽ ആരോഗ്യസ്ഥിതി ഇത്ര മോശമാകില്ലായിരുന്നു. ഉമ്മൻചാണ്ടിയുടെ ജീവന് ഭീഷണിയായ ഘട്ടത്തിലാണ് തന്റെ പിതാവ് അലക്‌സ് ചാണ്ടി പരാതിയുമായി മുന്നോട്ട് പോയത്. പരാതി പിൻവലിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ പരാതിയിൽ നിന്ന് പിന്മാറില്ലെന്നും” അജയ് പറയുന്നു.
Discussion about this post