തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവിദഗ്ധർ. നിലവിലെ സാഹചര്യത്തിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ചികിത്സകൾ ആരംഭിച്ചിട്ടുണ്ടെന്നും നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജു തമ്പി വ്യക്തമാക്കി. പനിയും ശ്വാസതടസവും മൂലമാണ് ഇന്നലെ അദ്ദേഹത്തെ നെയ്യാറ്റികര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു ആരോഗ്യമന്ത്രിയുടെ സന്ദർശനം.ആശുപത്രിയിൽ ഉമ്മൻചാണ്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന മകളെയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരെയും കണ്ടെന്നും ഡോ. മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മൻചാണ്ടിയുടെ കാര്യങ്ങൾ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർചികിത്സ നടത്തുമെന്ന് വീണാ ജോർജ് അറിയിച്ചു. ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ്മൻചാണ്ടിക്ക് ആന്റിബയോട്ടിക് ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടർചികിത്സ. ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് ഫോണിൽ വിവരങ്ങൾ അന്വേഷിച്ചിരുന്നു.
ഉമ്മൻചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് ഉമ്മൻചാണ്ടിയുടെ സഹോദരൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് സൂചനകൾ.
Discussion about this post