ആലപ്പുഴ: ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ നേതാക്കൾക്കെതിരെ പരാതിയുമായി ബിജെപി സംസ്ഥാന വക്താവ് ആർ. സന്ദീപ് വാചസ്പതി. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, ആലപ്പുഴ എം. എൽ. എ പി.പി ചിത്തരഞ്ജൻ എന്നിവർക്കെതിരെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.
സന്ദീപ് വാചസ്പതിയുടെ മൊഴി എടുക്കാനായി കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ഫേസ്ബുക്ക് അക്കൗണ്ട് വഴി ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പരാമർശം അടിസ്ഥാനരഹിതമാണെന്ന് പരാതിയിൽ സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ നീതിന്യായ കോടതികളും അന്വേഷണ കമ്മീഷനുകളും തള്ളിക്കളഞ്ഞ ആരോപണം വീണ്ടും ഉന്നയിച്ചത് സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കാനും സ്പർദ്ധ വളർത്താനുമുള്ള ദുരുദ്യേശ്യത്തോട് കൂടിയാണ്. ഇത് ആർ.എസ്.എസിനെയും സംഘ പരിവാർ സംഘടനകളെയും പറ്റി സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കാൻ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണെന്നും ഹർജിയിൽ പറയുന്നു.
ഇതിനെതിരെ ക്രിമിനൽ നടപടി ക്രമം 190 എ, 199 വകുപ്പുകൾ അനുസരിച്ച് മാനനഷ്ടക്കേസ് എടുത്ത് വിചാരണ നടത്തണമെന്ന് സന്ദീപ് ഹർജിയിൽ ആവശ്യപ്പെടുന്നു. പ്രമുഖ ക്രിമിനൽ അഭിഭാഷകരായ അഡ്വ. പ്രതാപ് ജി പടിക്കൽ അഡ്വ. ഹരീഷ് കാട്ടൂർ എന്നിവർ മുഖാന്തിരമാണ് കേസ് നൽകിയിരിക്കുന്നത്.
ഗാന്ധി വധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്നും ഗോഡ്സെയുടെ ചിതാഭസ്മം ഇന്നും ആർഎസ്എസ് കാര്യാലയത്തിൽ സൂക്ഷിക്കുന്നുണ്ടെന്നുമായിരുന്നു എം. എൽ. എ പി.പി ചിത്തരഞ്ജന്റെ ഫേസ്ബുക്ക് പോസ്റ്റ്. അന്ന് തന്നെ ഇതിനെതിരെ നിയമനടപടി നേരിടേണ്ടി വരുമെന്ന് സന്ദീപ് വാചസ്പതി മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post