ന്യൂഡൽഹി: രാജ്യം തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തിൽ ആദ്യം യുദ്ധവിമാനം വിജയകരമായി ലാൻഡ് ചെയ്ത ചരിത്ര മുഹൂർത്തത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പര്യാപ്തയ്ക്കായുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ലഭിച്ച കരുത്താണ് ഈ വിജയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു ഐഎൻഎസ് വിക്രാന്തിൽ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് പോർ വിമാനം ലാൻഡ് ചെയ്തത്.
ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. തേജസ് വിമാനം ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങുന്നതിന്റെ ചിത്രങ്ങളടങ്ങിയ നാവിക സേന വക്താവിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ ശ്രേഷ്ഠം’, ആത്മനിർഭര ഭാരതത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ലഭിച്ച കരുത്താണ് ഇത്’.- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
തേജസ് യുദ്ധവിമാനത്തിന്റെ ആദ്യ നാവിക പതിപ്പാണ് കപ്പലിൽ ലാൻഡ് ചെയ്തത്. വിക്രാന്തിന്റെ സമുദ്ര പരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു കപ്പലിൽ വിമാനം ഇറക്കിയത്. കേവലം 2.5 സെക്കന്റ് സമയം മാത്രം എടുത്തുകൊണ്ടായിരുന്നു ലാൻഡിംഗ്. വിജയകരമായ ലാൻഡിംഗിനെ ചരിത്രത്തിലെ നാഴിക കല്ലെന്നായിരുന്നു നാവിക സേന വാഴ്ത്തിയത്.
കഴിഞ്ഞ സെപ്തംബറിൽ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമ്മാണം പൂർത്തിയാക്കിയ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചത്. 40,000 ടൺ ഭാരം താങ്ങാൻ കഴിയുന്ന കപ്പൽ ഇന്തോ- പസഫിക് മേഖലയുടെ ക്രമസമാധാന പാലനത്തിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ.
Discussion about this post