ന്യൂഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. കാലിനടിയിലെ മണ്ണ് ഒലിച്ച് പോയിട്ടും അത് വിശ്വസിക്കാൻ കൂട്ടാക്കാത്തവരാണ് കോൺഗ്രസുകാർ എന്ന് പ്രധാനമന്ത്രി പരിഹസിച്ചു. ഹിന്ദി കവി ദുഷ്യന്ത് കുമാറിന്റെ വരികൾ ഉദ്ധരിച്ചായിരുന്നു പാർലമെന്റിലെ പ്രധാനമന്ത്രിയുടെ പ്രസംഗം.
സ്വന്തം ശവക്കുഴി സ്വയം തോണ്ടുന്ന നിലപാടാണ് നിലവിൽ കോൺഗ്രസ് പാർട്ടി സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഹാർവാർഡ് പരാമർശത്തിന് മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി.
ബിസിനസും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഹാർവാർഡ് പോലെയുള്ള സർവകലാശാലകൾ പഠനം നടത്തണമെന്ന് കഴിഞ്ഞ ദിവസം ലോക്സഭയിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യയിൽ ഒരു പഠനം നടന്നാൽ, പ്രധാനമന്ത്രിക്ക് സ്വർണ മെഡൽ കിട്ടുമെന്നായിരുന്നു രാഹുലിന്റെ പരാമർശം.
ഇതിന് മറുപടിയായി, ഹാർവാർഡ് സർവകലാശാലയുടെ തന്നെ പഴയ പഠന റിപ്പോർട്ട് ഉദ്ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പണ്ട്, വളരെ പ്രധാനപ്പെട്ട ഒരു പഠനം ഹാർവാർഡ് സർവകലാശാല നടത്തിയിരുന്നു. ‘ഇന്ത്യയിലെ കോൺഗ്രസ് പാർട്ടിയുടെ ഉദയവും അസ്തമയവും‘ എന്നതായിരുന്നു പഠന വിഷയം. കോൺഗ്രസ് പാർട്ടിയുടെ സർവനാശത്തെ കുറിച്ചാണ് ഇനി ലോകത്തിലെ മികച്ച സർവകലാശാലകൾ പഠനം നടത്താൻ പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post