ന്യൂഡൽഹി: ഫെബ്രുവരി 13 വരെ അംഗങ്ങളെല്ലാം സഭയിൽ ഹാജരുണ്ടാകണം എന്ന് ആവശ്യപ്പെട്ട് പാർട്ടി എം പിമാർക്ക് വിപ്പ് നൽകി ബിജെപി. ലോക്സഭാംഗങ്ങൾക്കാണ് പാർട്ടി വിപ്പ് നൽകിയിരിക്കുന്നത്. സുപ്രധാനമായ എന്തോ തീരുമാനത്തിന് സർക്കാർ തയ്യാറാകുന്നു എന്നതിന്റെ സൂചനയാണ് വിപ്പ് എന്ന് ദേശീയ മാദ്ധ്യമങ്ങൾ നിരീക്ഷിക്കുന്നു.
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നതായാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്ന ചർച്ചകൾ. ജനസംഖ്യാ നിയന്ത്രണ ബിൽ കൊണ്ടുവരുമെന്നും അഭ്യൂഹങ്ങളുണ്ട്. പൗരത്വ നിയമ ഭേദഗതിയുടെ തുടർനടപടികൾ പ്രഖ്യാപിക്കാനാണ് നീക്കമെന്നും ചിലർ നിരീക്ഷിക്കുന്നു. എന്നാൽ വിഷയത്തിൽ പാർട്ടി ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
മാസങ്ങൾക്ക് ശേഷം ലോക്സഭയിലെത്തിയ രാഹുൽ ഗാന്ധി ഉന്നയിച്ച വിമർശനങ്ങൾക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ മറുപടി നൽകിയിരുന്നു. യുപിഎ ഭരണകാലം നഷ്ടങ്ങളുടെ ദശാബ്ദമായിരുന്നുവെന്നും നമ്മൾ ഇപ്പോൾ വികസനത്തിന്റെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കാലിനടിയിലെ മണ്ണ് ഒലിച്ച് പോയിട്ടും അത് സമ്മതിക്കാൻ കൂട്ടാക്കത്തവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.
Discussion about this post