ന്യൂഡൽഹി: സ്കൂൾ കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയായ പ്രധാനമന്ത്രി പോഷൺ പദ്ധതിയുടെ ഫണ്ട് വകമാറ്റി ചിലവഴിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാൾ സർക്കാർ പ്രധാനമന്ത്രി പോഷൺ പദ്ധതിയുടെ ഫണ്ടിൽ തിരിമറി നടത്തി എന്ന പരാതിയെ തുടർന്ന്, പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് അന്വേഷിച്ച് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കാൻ സിഎജിക്ക് കേന്ദ്രം നിർദേശം നൽകി.
പശ്ചിമ ബംഗാളിൽ കഴിഞ്ഞ മൂന്ന് വർഷമായി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചിലവാക്കിയ തുകയുടെ കണക്കുകൾ പരിശോധിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സിഎജിയോട് ആവശ്യപ്പെട്ടത്. സിഎജിയുടെ റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അംഗൻവാടി തലം മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി പോഷൺ പദ്ധതി. സർക്കാർ- എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന രാജ്യത്തെ 11.80 കോടി വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്.
പദ്ധതിയുടെ നടത്തിപ്പ് ഫലപ്രദമാണോ എന്ന് പരിശോധിക്കുന്നതിനായി സംയുക്ത സംഘത്തിന് രൂപം നൽകാനും കേന്ദ്ര സർക്കാർ നിർദേശമുണ്ട്. ഈ സംഘം വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് സംസ്ഥാന, ജില്ലാ, സ്കൂൾ തലങ്ങളിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം.
Discussion about this post