തിരുവനന്തപുരം : ഐഎസ്ആർഒയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് 9.18 നാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങൾ ഭ്രഹ്മണപഥത്തിൽ എത്തി. വിക്ഷേപണം വിജയകരമായി പൂർത്തിയായിരിക്കുകയാണ്.
മൂന്ന് ഉപഗ്രഹങ്ങളുമായിട്ടാണ് എസ്എസ്എൽവി-ഡി2 റോക്കറ്റ് കുതിച്ചുയർന്നത്. ഐഎസ്ആർഒയുടെ ഇഒഎസ്-07, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരിസിന്റെ ജാനസ്-1, ചെന്നൈ ആസ്ഥാനമായ ബഹിരാകാശ സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സിന്റെ ആസാദിസാറ്റ്-2 എന്നീ മൂന്ന് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്.
എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ ദൗത്യമാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 7 ന് നടന്ന വിക്ഷേപണ ദൗത്യം പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് ഇസ്രൊ പറയുന്നത്.
മൂന്ന് ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്. ഒന്നാംഘട്ടം: 94.3 sec.രണ്ടാം ഘട്ടം: 113.1 sec. മൂന്നാം ഘട്ടം: 106.9 sec.മൂന്ന് ഘട്ടത്തിലും ഉപയോഗിക്കുന്നത് ഖര ഇന്ധനം മാത്രമാണ്. ഹൈഡ്രോക്‌സൈൽ ടെർമിനേറ്റഡ് പോളിബ്യൂറ്റാഡിൻ ആണ് ഉപയോഗിക്കുന്നത്. 34 മീറ്റർ ഉയരവും 2 മീറ്റർ വ്യാസവുമുള്ള 120 ടൺ ഭാരവുമാണ് റോക്കറ്റിനുള്ളത്. 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ വഹിക്കാൻ റോക്കറ്റിനാകും. 156.3 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ഇഒഎസ്-07. പൂർണമായും ഐഎസ്ആർഒ തന്നെയാണ് ഇത് രൂപകൽപന ചെയ്ത് വികസിപ്പിച്ചത്. 10.2 കിലോഗ്രാം ഭാരമാണ് ജാനസ്-1നുള്ളത്. 8.7 കിലോഗ്രാം ഭാരമാണ് ആസാദിസാറ്റ്-2 വിനുള്ളത്.
Discussion about this post