ജയ്പൂർ: പഴയ ബജറ്റ് നിയമസഭയിൽ വായിച്ച ഒരു മുഖ്യമന്ത്രിക്ക് കീഴിൽ സംസ്ഥാനം എത്രത്തോളം സുരക്ഷിതമാണെന്ന് ബിജെപി. രാജസ്ഥാൻ നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ കഴിഞ്ഞ തവണത്തെ ബജറ്റ് വായിച്ച മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ തവണത്തെ ബജറ്റാണെന്ന് തിരിച്ചറിയാതെ എട്ട് മിനിറ്റോളം മുഖ്യമന്ത്രി ബജറ്റ് വായിച്ചത് അങ്ങേയറ്റം ഗൗരവകരമാണെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യ ചൂണ്ടിക്കാട്ടി. ബജറ്റ് ചോരാൻ സാദ്ധ്യതയുണ്ടെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സഭയിൽ പഴയ ബജറ്റ് വായിച്ചുകൊണ്ടിരുന്ന ഗെഹ്ലോട്ടിനെ ചീഫ് വിപ്പ് മഹേഷ് ജോഷിയാണ് പഴയ ബജറ്റാണ് വായിക്കുന്നതെന്ന് ഓർമ്മിപ്പിച്ചത്.
മുഖ്യമന്ത്രി വായിച്ചത് പുതിയ ബജറ്റ് നിർദ്ദേശങ്ങൾ അല്ലെന്ന് എങ്ങനെയാണ് ചീഫ് വിപ്പിന് മനസിലായതെന്ന് ബിജെപി നേതാക്കൾ ചോദിച്ചു. ഗവർണറെ സമീപിച്ച് ബജറ്റ് അവതരണത്തിന് വീണ്ടും അവസരം തേടുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കഠാരിയ പറഞ്ഞു. എന്നാൽ അംഗങ്ങൾക്ക് വിതരണം ചെയ്ത ബജറ്റ് പകർപ്പിലെയും താൻ വായിക്കുന്നതിലും എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ മാത്രമേ ആരോപണങ്ങൾ ഉന്നയിക്കാൻ സാധിക്കൂ എന്നായിരുന്നു ഗെഹ്ലോട്ടിന്റെ വാദം.
ബജറ്റ് വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ട സഭ പിന്നീട് 11.42 ഓടെയാണ് പുനരാരംഭിച്ചത്. എന്നാൽ ബഹളം തുടർന്നതോടെ 12.12 ന് സ്പീക്കർ സിപി ജോഷി വീണ്ടും സഭ നിർത്തിവെച്ചു.
Discussion about this post