ജനിച്ചധികം വൈകാതെ കുട്ടികളെ ക്ഷേത്രത്തിൽ കൊണ്ട് പോകുന്ന പതിവില്ല. ചോറൂണിനു ആണ് പൊതുവെ കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ക്ഷേത്രദർശനം നടത്താറുള്ളത്. എന്നാൽ
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറക്കടുത്ത് എരൂരിൽ മാരംകുളങ്ങര എന്ന ക്ഷേത്രം വ്യത്യസ്തമാണ്. കുഞ്ഞു ജനിച്ച് 16 ആം നാൾ മുതൽ കുഞ്ഞിനെ ക്ഷേത്രദർശനത്തിനായി കൊണ്ടുവരാം. 700 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഈ വ്യത്യസ്തമായ ആചാരമാണ്.
ബാലകൃഷ്ണനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. മഹാവിഷ്ണുവിൻറെ സാന്നിധ്യവും ശ്രീകൃഷ്ണൻറെ ചൈതന്യവുമുള്ള വിഗ്രഹമാണ് മാരംകുളങ്ങര ക്ഷേത്രത്തിലുള്ളത്.ക്ഷേത്രത്തിൽ എത്തുന്ന കുഞ്ഞുങ്ങളെ നടക്ക മുന്നിൽ നിർത്തി ക്ഷേത്ര കിണറ്റിലെ വെള്ളം കൊണ്ട് കുളിപ്പിച്ച ശേഷമാണ് ദർശനത്തിനായി അകത്തേക്ക് കയറ്റുന്നത്.
ചെറുപ്രായത്തിൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വിവിധതരം ശാരീരിക അസ്വസ്ഥതകളിൽ നിന്നും കൃഷ്ണൻ മോചനം നൽകുന്നു എന്നാണ് വിശ്വാസം.അതിനാൽ തന്നെ ഒട്ടനേകം ആളുകളാണ് ഇവിടെ കൈക്കുഞ്ഞുങ്ങളുമായി എത്തുന്നത്.
കണ്ണന്റെ മുന്നിൽ നിന്നും കുളിച്ചു ഈറനോടെ ക്ഷേത്ര ദർശനം നടത്തുന്ന കുഞ്ഞുങ്ങൾക്ക് മേൽശാന്തി കുട്ടികൾക്ക് ചരടും പൂജിച്ചു നൽകുന്നു. പക്ഷിപീഡ, ഗ്രഹണി, കരപ്പൻ തുടങ്ങിയ ബാലാരിഷ്ടതകളിൽ നിന്നും കുട്ടികൾക്ക് മോചനം ലഭിക്കുന്നു എന്നാണ് വിശ്വാസം. വ്യാഴാച്ചകളാണ് പ്രധാന ദിവസം. പൂതനയുടെ വിഷം പുരണ്ട മുലപ്പാൽ കുടിച്ച ശ്രീകൃഷ്‌ണനെ രക്ഷിക്കാൻ അമൃത് വർഷിക്കപ്പെട്ട കിണറ്റിൽ നിന്നും വെള്ളമെടുത്ത് യശോദാ കുളിപ്പിച്ചു എന്നാണ് വിശ്വാസം. സമാനമായ രീതിയിൽ ഔഷധ മൂല്യമുള്ള വെള്ളമാണ് ക്ഷേത്രക്കിണറ്റിലുള്ളത് എന്ന് പറയപ്പെടുന്നു.
Discussion about this post