ലണ്ടൻ: നോർത്ത് വെയിൽസിലെ കെയർഹോമുകളിൽ അൻപതോളം ഇന്ത്യൻ വിദ്യാർത്ഥികളെ ശമ്പളമില്ലാതെ അടിമപ്പണി ചെയ്യിച്ച അഞ്ച് മലയാളികൽ അറസ്റ്റിൽ. യുകെ സർക്കാർ ഏജൻസിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കെയർഹോമുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മാത്യു ഐസക്(32), ജിനു ചെറിയാൻ(30), എൽദോസ് ചെറിയാൻ(25), എൽദോസ് കുര്യച്ചൻ(25), ജേക്കബ് ലിജു(47) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കെണിയിൽ പെട്ടവരിൽ മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നു.
തൊഴിൽ ചൂഷണം സംബന്ധിച്ച് വിവരം ശേഖരിച്ച് അന്വേഷണം നടത്തുന്ന ഗാങ്മാസ്‌റ്റേഴ്‌സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റിയാണ് ഇവർക്കെതിരെ ഉത്തരവ് നേടിയെടുത്തത്. ശമ്പളമോ ഭക്ഷണമോ ഇല്ലാതെ വിദ്യാർത്ഥികൾ ദയനീയ അവസ്ഥയിലായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ശമ്പളം നൽകാതെ പിടിച്ചുവച്ചുള്ള തൊഴിൽ ചൂഷണമാണ് പ്രതികൾ നടത്തിയത്. മറ്റൊരു രാജ്യത്ത് എത്തിച്ച് നടത്തുന്ന ക്രൂരത ആയതിനാൽ മനുഷ്യക്കടത്തും ഇതിൽ ഉൾപ്പെടും.
2021 ഡിസംബറിനും 2022 മെയ് മാസത്തിനും ഇടയിലായിരുന്നു അറസ്റ്റ്. അടിമപ്പണി ചെയ്യാൻ നിർബന്ധിതരായവരെ കുറിച്ചും വിവരങ്ങൾ ശേഖരിച്ച് വരികയാണ്. അലക്‌സ കെയർ എന്ന റിക്രൂട്ടിംഗ് ഏജൻസി വഴിയും മാത്യു ഐസകും ജിനു ചെറിയാനും ചേർന്ന് വിദ്യാർത്ഥികളെ യുകെയിൽ എത്തിച്ചിരുന്നു. അതേസമയം ചൂഷണത്തിനിരയായ വിദ്യാർത്ഥികൾക്ക് സഹായവുമായി ഇന്ത്യൻ ഹൈക്കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post