അമേരിക്കയുടെ വ്യോമ അതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്ഞാത വിമാനത്തെ യുദ്ധവിമാനത്തിൽ നിന്ന് വെടിവച്ച് വീഴ്ത്തി. അലാസ്‌ക സംസ്ഥാനത്തിന് മുകളിൽ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകർത്തത്. വ്യാഴാഴ്ചയാണ് ” ഹൈ ആൾറ്റിറ്റിയൂഡ് ഒബ്ജക്ട്” എന്ന് പെന്റഗൺ വിശേഷിപ്പിച്ച പേടകത്തെ അമേരിക്ക കണ്ടെത്തിയത്. 40,000 അടി ഉയരത്തിൽ അലാസ്‌ക സംസ്ഥാനത്തിന്റെ വ്യോമ മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന പേടകത്തെ 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമാണ് അമേരിക്ക വെടിവച്ച് വീഴ്ത്തിയത്.
വിമാന സർവീസുകൾക്ക് അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനാലാണ് പേടകത്തെ തകർക്കാൻ പ്രസിഡന്റ് ജോ ബൈഡൻ പെന്റഗണ് നിർദ്ദേശം നൽകിയതെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
വെള്ളിയാഴ്ച പ്രാദേശിക സമയം 1.45ഓടെ എഫ്22 യുദ്ധവിമാനത്തിൽ നിന്ന് മിസൈൽ വഴിയാണ് പേടകത്തെ തകർത്തത്. ഇത് എന്തുതരം പേടകം ആയിരുന്നുവെന്ന് പെന്റഗൺ വ്യക്തമാക്കിയിട്ടില്ല. ചെറിയ കാറിന്റെ വലിപ്പമാണ് ഇതിന് ഉണ്ടായിരുന്നത്. പേടകത്തിന്റെ ഉള്ളിൽ ആളില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് തകർത്തത്. ഇത് ആരുടേതാണെന്നോ, എന്ത് ലക്ഷ്യത്തിൽ നിർമ്മിച്ചതാണെന്നോ വ്യക്തമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ വിവരങ്ങൾ ലഭ്യമാകൂ എന്ന് പെന്റഗൺ അറിയിച്ചു.
ഈയിടെ ചൈനീസ് ചാരബലൂൺ അമേരിക്കയുടെ വ്യോമാതിർത്തിയിൽ കണ്ടെത്തിയിരുന്നു. ഈ ചാരബലൂൺ അമേരിക്ക വെടിവച്ച് വീഴ്ത്തുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ സംഭവത്തേയും അമേരിക്ക ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തിന്മേൽ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
Discussion about this post