ലഖ്നൗ: എല്ലാ ഇന്ത്യക്കാരെയും ഒരേ നൂലിൽ കോർക്കുന്ന ഐക്യത്തിന്റെ തത്വങ്ങളാണ് കാശിയുടെയും മഥുരയുടെയും അയോധ്യയുടെയും സാഞ്ചിയുടേതുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയുടെ സമ്പന്നമായ ആത്മീയ ശക്തിയുടെ സാക്ഷികളാണ് നൈമിശാരണ്യവും ഗോരഖ്പൂരും മഗധയുമെന്നും രാഷ്ട്രപതി പറഞ്ഞു. ലഖ്നൗ ലോക് ഭവനിൽ നടന്ന പൗര സ്വീകരണത്തിൽ, ഉത്തർ പ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേലിന്റെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു രാഷ്ട്രപതിയുടെ വാക്കുകൾ.
മാനവികതയുടെ അതുല്യമായ സാംസ്കാരിക ശേഷിപ്പായി യുനെസ്കോ അംഗീകരിച്ചതാണ് പ്രയാഗ് രാജിലെ കുംഭമേള. സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും കലയുടെയും രാഷ്ട്ര തത്വത്തിന്റെയും പരമ്പരാഗത കേന്ദ്രമായിരുന്നു ഗോമതി നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ലഖ്നൗ നഗരമെന്നും രാഷ്ട്രപതി പറഞ്ഞു.
മഹത്തായ ലക്ഷ്യങ്ങൾ നേടുന്നതിൽ നിശ്ചയദാർഢ്യമുള്ള സർക്കാരാണ് ഉത്തർ പ്രദേശിലേത്. സ്ത്രീശാക്തീകരണ രംഗത്ത് വലിയ പുരോഗതിയാണ് സംസ്ഥാനം കൈവരിച്ചിരിക്കുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്കും സ്ത്രീകൾക്കും വികസനത്തിന്റെ മധുരഫലങ്ങൾ ലഭ്യമാക്കുക എന്നതാണ് രാജ്യത്തിന്റെ താത്പര്യം. ഈ രാജ്യതാത്പര്യം സംരക്ഷിച്ചു കൊണ്ട്, ഇന്ത്യയുടെ വികസന മാതൃകയായി മാറുകയാണ് ഉത്തർ പ്രദേശെന്നും രാഷ്ട്രപതി പറഞ്ഞു.
Discussion about this post