ന്യൂഡൽഹി: ബിജെപി വിശ്വസിക്കുന്നത് മാറ്റത്തിന്റെ രാഷ്ട്രീയത്തിലാണെന്നും, അല്ലാതെ പ്രതികാരത്തിന്റെ രാഷ്ട്രീയത്തിലല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ വികസനപദ്ധതികളുടെ ഗുണങ്ങൾ ലഭിക്കാത്ത ഒരു കുടുംബവും രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ത്രിപുരയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സർക്കാരിന് കീഴിൽ അതിവേഗ വികസനത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. ഇടതുപക്ഷവും കോൺഗ്രസും വീണ്ടും അധികാരത്തിലെത്തിയാൽ ഇത് ഒരിക്കലും സാധ്യമാകില്ല. ബിജെപി അധികാരത്തിൽ തുടർന്നാൽ ഡൽഹിയിൽ നിന്ന് അയക്കുന്ന പണം താഴേത്തട്ടിലെ ജനങ്ങളിലേക്ക് എത്തും. വടക്കുകിഴക്കൻ മേഖലയിലെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ കവാടമായി അഗർത്തല മാറിയിരിക്കുകയാണ്. അഗർത്തല വൈകാതെ തന്നെ ഒരു ബിസിനസ് ഹബ്ബായി മാറും. ആധുനികവത്കരിച്ച വിമാനത്താവളവും മറ്റ് നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ത്രിപുരയ്ക്ക് ലഭിച്ചിട്ടുണ്ട്. ദേശീയപാത, റോഡ്, റെയിൽവേ തുടങ്ങിയ മേഖലകളിലെല്ലാം നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ത്രിപുരയിൽ മൂന്ന് ലക്ഷം വീടുകളാണ് അനുവദിച്ചിട്ടുള്ളത്. കർഷകരുടെ ക്ഷേമത്തിനായി 500 കോടിയിലധികം രൂപയും സംസ്ഥാനത്ത് ചെലവഴിച്ചിട്ടുണ്ട്. ബിജെപി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനാണ് സംസ്ഥാനത്തെ ജനങ്ങൾ ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. നിങ്ങൾ ബിജെപി സർക്കാരിന് നൽകുന്ന പിന്തുണയിൽ ഞാനും ഏറെ സന്തോഷിക്കുകയാണ്.
ജനങ്ങളുടെ ക്ഷേമം നോക്കാതെ സ്വന്തം പോക്കറ്റ് നിറയ്ക്കാൻ വേണ്ടി മാത്രമാണ് ഇടതുമുന്നണിയും കോൺഗ്രസും ശ്രമിച്ചിട്ടുള്ളത്. ഇടതുപക്ഷം തങ്ങളെ ഒരു രാജാവായും ജനങ്ങളെ അടിമകളായുമാണ് കണ്ടിരുന്നത്. കമ്മ്യൂണിസ്റ്റുകാരെ പടിയിറക്കിയപ്പോൾ മാത്രമാണ് സംസ്ഥാനം വികസനം നേടിയതെന്നും” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഫെബ്രുവരി 16നാണ് ത്രിപുരയിൽ 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.
Discussion about this post