ബംഗളുരു; ബംഗളുരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക് വിധേയനാക്കും. ശരീരത്തിന്റെ പ്രതിരോധം വർധിപ്പിച്ച് അർബുദ കോശങ്ങളെ നശിപ്പിക്കാനുള്ള ചികിത്സാ രീതിയാണിത്. രണ്ട് ദിവസത്തെ പ്രാഥമിക പരിശോധനകളുടെ ഫലം വിലയിരുത്തിയ ശേഷമാണ് വിദഗ്ധ ഡോക്ടർമാരുടെ സംഘം ചികിത്സ നിർണയിച്ചത്. ഉമ്മൻചാണ്ടിയെ ഇന്നലെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ ഫലം പരിശോധിച്ചാണ് ഇമ്മ്യൂണോ തെറാപ്പിയാണ് ഉചിതമെന്ന് ഡോക്ടർമാർ തീരുമാനിച്ചത്. ഡോ. യു.എസ് വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സാക്രമം നിശ്ചയിച്ചത്.
ആദ്യ ഘട്ടം ഇമ്യൂണോതെറപ്പിക്ക് ശേഷം പുരോഗതി വിലയിരുത്തിയാകും തുടർചികിത്സ. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായും ഈ ഘട്ടത്തിൽ കീമോതെറാപ്പി ആവശ്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കാൻസർ, ജീൻ, ശസ്ത്രക്രിയാ വിദഗ്ധരും റേഡിയോളജിസ്റ്റുകളും ഉൾപ്പെടുന്ന മെഡിക്കൽ സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നൽകുന്നത്.
ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലാണ് ഉമ്മൻചാണ്ടിയുടെ ചികിത്സ. കുടുംബാംഗങ്ങളും മെഡിക്കൽ സംഘത്തിലെ ഡോക്ടർമാരും അദ്ദേഹത്തിനൊപ്പമുണ്ട്. ഈ മാസം 12നാണ് ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയത്. നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ്മൻചാണ്ടിയെ അണുബാധ പൂർണമായും മാറിയ ശേഷമായിരുന്നു ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. ആറ് ദിവസമായിരുന്നു നിംസിലെ ചികിത്സ.
Discussion about this post