ന്യൂഡൽഹി : ത്രിപുരയിലേത് പോലെ ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രത്യേക സാഹചര്യം കാരണമാണ് ത്രിപുരയിൽ കോൺഗ്രസുമായി സഹകരിച്ചത്. ദേശീയ തലത്തിൽ ഈ മോഡൽ നടപ്പിലാക്കില്ലെന്നും യെച്ചൂരി പറഞ്ഞു.
ത്രിപുരയിൽ കോൺഗ്രസുമായി സഹകരിച്ച് സർക്കാർ ഉണ്ടാക്കണോ എന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തീരുമാനിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്ത് ഇടത്-കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നുണ്ട്.
ബിജെപിയെ തകർക്കാൻ ത്രിപുരയിൽ കോൺഗ്രസുമായി സഖ്യം ചേർന്ന സിപിഎം, ദേശീയ തലത്തിലും അത് പ്രയോഗിക്കുമോ എന്ന തരത്തിൽ വിമർശനങ്ങളും മറ്റും ഉയർന്നിരുന്നു. ഇതോടെയാണ് യെച്ചൂരി വിശദീകരണവുമായി രംഗത്തെത്തിയത്.
സിപിഎമ്മുമായി സഹകരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് കോൺഗ്രസിന്റെ ഏക എംഎൽഎയായ സുദീപ് റോയ് ബർമൻ പറഞ്ഞു. രാഹുൽ ഗാന്ധി അടക്കമുള്ളവരോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രചാരണ വേളയിൽ കോൺഗ്രസിന്റെ പ്രധാന നേതാക്കൾ ആരും തന്നെ എത്തിയില്ല.
Discussion about this post