ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റാണ് അശോക് ഗെഹ്ലോട്ട് വിഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമസഭാ കക്ഷിയോഗം നടത്താൻ അനുവദിക്കാതെ അന്നത്തെ അധ്യക്ഷ സോണിയാ ഗാന്ധിയെ വെല്ലുവിളിച്ചവർക്കെതിരെ നടപടിയെടുക്കാൻ നേതൃത്വം മടിക്കുന്നുവെന്നാണ് സച്ചിൻ പൈലറ്റിന്റെ ആരോപണം.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗെഹ്ലോട്ട് പക്ഷം സമാന്തര സമ്മേളനം നടത്തിയത്. ഇതിനെതിരെ എ ഐ സി സി അച്ചടക്ക സമിതി രംഗത്തെത്തുകയും, ഗെഹ്ലോട്ടിന്റെ അനുയായികളായ മൂന്ന് പാർട്ടി പ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. നാല് മാസം മുൻപാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്നാൽ ഇത്രനാളായിട്ടും ഇവർക്കെതിരെ നടപടി എടുക്കാത്തതിനെയാണ് സച്ചിൻ പൈലറ്റ് വിമർശിച്ചത്.
സമാന്തര സമ്മേളനം നടത്തിയവർ കുറ്റക്കാരാണെന്ന് കണ്ടാണ് അച്ചടക്കലംഘനത്തിന് നോട്ടീസ് നൽകിയത്. ഈ നോട്ടീസിന് മറുപടി നൽകിയെന്നാണ് അവർ മാദ്ധ്യമങ്ങളിലൂടെ പറഞ്ഞത്. എന്നാൽ എഐസിസി ഇതുവരെ കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്തുകൊണ്ടാണ് കുറ്റക്കാർക്കെതിരായ നടപടിക്ക് ഇത്രയും കാലതാമസം വന്നത്. കോൺഗ്രസ് അദ്ധ്യക്ഷനും എ.കെ.ആന്റണിയും നേതൃത്വം നൽകുന്ന അച്ചടക്ക സമിതിക്ക് ഈ ചോദ്യത്തിന് ഉത്തരം നൽകാനാകുമെന്നാണ് കരുതുന്നതെന്നും” സച്ചിൻ പൈലറ്റ് പറയുന്നു.
Discussion about this post