ലക്‌നൗ : 10 വയസുകാരനെ ആക്രമിച്ച പുള്ളിപ്പുലിയെ വാക്കത്തി കൊണ്ട് നേരിട്ട് അമ്മ. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. 34 കാരിയായ സന്ദരേഷ് ദേവിയാണ് പുള്ളിപ്പുലിയുമായി പോരാടിയത്. തുടർന്ന് പുലിയുടെ വായിൽ നിന്ന് മകനെ രക്ഷിച്ചു. ജീത്പുർ ഗ്രാമത്തിലെ കരിമ്പിൻ പാടത്തിലാണ് സംഭവം നടന്നത്.
ജോലി ചെയ്യുന്നതിനിടെ സമീപത്ത് കളിക്കുകയായിരുന്ന മകന്റെ ശബ്ദം കേട്ട് വന്നുനോക്കിയപ്പോഴാണ് ടികേന്ദ്ര സെയ്‌നിയെ പുള്ളിപ്പുലി ആക്രമിക്കുന്നത് അമ്മ കണ്ടത്. ഇതോടെ സന്ദരേഷ് ദേവി വാക്കത്തിയുമായെത്തി പുലിയെ ആക്രമിക്കുകയായിരുന്നു. മകനെ വിട്ടുകൊടുക്കുന്നത് വരെ ഇവർ പുലിയെ ആക്രമിച്ചു. ശരീരത്തിലാകെ പരിക്കേറ്റതോടെ പുള്ളിപ്പുലി കുട്ടിയെ വിട്ട് ഓടിമറയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇവർ കരിമ്പിൻ തോട്ടത്തിന് പുറത്തെത്തിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽ യുവതിക്കും പരിക്കേറ്റിട്ടുണ്ട്.
ബിജ്‌നോർ ഇപ്പോൾ പുലിപ്പേടിയിലാണ്. നൂറ് കണക്കിന് ആളുകളാണ് ഇവിടെ കരിമ്പിൻ കൃഷിക്ക് കാവലിരിക്കുന്നത്. ഒരു മാസത്തിനിടെ നിരവധി പുലികളെയാണ് പലയിടങ്ങളിലായി ആളുകൾ കണ്ടത്. ഈ സാഹചര്യത്തിൽ പുലിയെ പിടികൂടാൻ പ്രത്യേകം കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.
Discussion about this post