ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.കെ. ചന്ദ്രശേഖറിന് മറുപടിയുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ. കെസിആർ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് തെലങ്കാനയിൽ എത്ര കടം ഉണ്ടായിരുന്നുവെന്നും ഇപ്പോഴത് എത്രയാണെന്നും നിർമ്മലാ സീതാരാമൻ ചോദിച്ചു.
തെലങ്കാനയുടെ കടം കുതിച്ചുയരുകയാണ്. അത് മറച്ച് വെച്ച് കെസിആർ, രാജ്യത്തിൻറെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയെ കളിയാക്കുന്നു. കേന്ദ്ര ബജറ്റിനെ തമാശയായി കണക്കാക്കുന്നു. ഇത് വിരോധാഭാസമാണെന്ന് സീതാരാമൻ പറഞ്ഞു.രാജ്യത്തിൻറെ ലക്ഷ്യബോധത്തെ കളിയാക്കരുതെന്ന് കൂപ്പുകൈകളോടെ കെസിആറിനോട് അഭ്യർത്ഥിക്കുന്നതായി നിർമ്മലാ സീതരാമൻ പറഞ്ഞു. ദൂരദർശൻ സംഘടിപ്പിച്ച ബജറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
മെഡിക്കൽ കോളേജുകളില്ലാത്ത ജില്ലകളുടെ പട്ടിക സംസ്ഥാന സർക്കാർ അയച്ചിട്ടില്ല. സംസ്ഥാനങ്ങളുടെ കടം നിയന്ത്രിക്കാൻ ഭരണഘടന കേന്ദ്രത്തിന് അധികാരം നൽകിയിട്ടുണ്ടെന്ന് നിർമ്മലാ സീതാരാമൻ മറുപടിനൽകി. ഏതൊക്കെ ജില്ലകളിലാണ് മെഡിക്കൽ കോളേജുകൾ ഉള്ളതെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലേ? എന്നായിരുന്നു കേന്ദ്ര ധനകാര്യമന്ത്രിയുടെ ചോദ്യം.
സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് നിലനിർത്തിക്കൊണ്ട് വികസന, ക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് സീതാരാമൻ പറഞ്ഞു. എസ്‌സി, എസ്ടി, ബിസി, ഒബിസി, തുടങ്ങി മറ്റ് പിന്നാക്ക വിഭാഗങ്ങളിലേക്കും സർക്കാർ പദ്ധതികൾ എത്തണം. എസ്‌സി, എസ്ടി, പിന്നാക്ക വിഭാഗങ്ങളിലെ അർഹരായ ഗുണഭോക്താക്കൾക്ക് വികസന പദ്ധതികൾ എത്തിക്കാനായി 124 ജില്ലകളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ധന വില വർധനയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ സർക്കാർ സജ്ജമാണ്. അതിർത്തിക്കപ്പുറത്ത് നിന്ന് വരുന്ന ഏതു വെല്ലുവിളികളെ നേരിടാനും സർക്കാർ തയ്യാറാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി സർക്കാർ ബജറ്റിൽ മൂലധനച്ചെലവ് വർധിപ്പിച്ചിട്ടുണ്ടെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
തെലങ്കാന അസംബ്ലിയെ അഭിസംബോധന ചെയ്യവേ ആണ് മുഖ്യമന്ത്രി കെസിആർ കേന്ദ്രസർക്കാരിനെതിരെ പരിഹാസവുമായി എത്തിയത്. ബിജെപി സർക്കാരിന്റെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം ഒരു തമാശയായി മാറിയെന്നായിരുന്നു അദ്ദേഹത്തിൻറെ കളിയാക്കൽ. ഇന്ത്യയ്ക്ക് ഇപ്പോഴും 3.1 ട്രില്യൺ സമ്പദ്‌വ്യവസ്ഥയിലെത്താനെ കഴിഞ്ഞുള്ളൂ എന്നും കെസിആർ പറഞ്ഞു.
അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ 25 ട്രില്യൺ ഡോളറാണെന്നും ചൈനയുടേത് 18.3 ട്രില്യൺ ഡോളറാണെന്നും കെസിആർ ചൂണ്ടിക്കാട്ടി.സംസ്ഥാനങ്ങൾ കടമെടുക്കുന്നതിന് കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. തെലങ്കാനയ്ക്ക് ഒരു മെഡിക്കൽ കോളേജ് പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
Discussion about this post