ശ്രീനഗർ : ലോകരാജ്യങ്ങൾ പങ്കെടുക്കുന്ന ജി20 ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങി ശ്രീനഗർ. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ശ്രീനഗറിൽ വെച്ച് ആദ്യമായി സംഘടിപ്പിക്കുന്ന ആഗോള പരിപാടിയാണിത്. ഉച്ചകോടിക്ക് വേണ്ട ഒരുക്കങ്ങൾ കശ്മീരിൽ തകൃതിയായി നടക്കുന്നുണ്ട്.
ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന യൂത്ത്-20, സിവിൽ -20 പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്ത 15 സ്ഥാപനങ്ങളിൽ ഒന്നാണ് കശ്മീർ സർവകലാശാല. കഴിഞ്ഞ 70 വർഷത്തിനിടെ ഇതാദ്യമായാണ് ജി-20 പോലൊരു അന്താരാഷ്ട്ര പരിപാടി ജമ്മു കശ്മീരിൽ വെച്ച് സംഘടിപ്പിക്കുന്നത്. കശ്മീർ സർവകലാശാല ഇതിനോടകം തന്നെ ‘ലിംഗസമത്വവും വൈകല്യവും’ എന്ന വിഷയത്തിൽ സി 20 വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് നടത്തിക്കഴിഞ്ഞു.
ജി 20 യുടെ തന്നെ ഒരു അനുബന്ധ ഗ്രൂപ്പാണ് സി-20. സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾക്കും സ്വകാര്യ ഓർഗനൈസേഷനുകൾക്കും സർക്കാർ പ്രതിനിധികൾക്കും തിരഞ്ഞെടുത്ത വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്താനുള്ള പ്ലാറ്റ്‌ഫോം കൂടിയാണിത്.
സി20 പരിപാടികൾക്ക് ശേഷം കശ്മീർ സർവകലാശാലയിൽ വൈ-20 പ്രോഗ്രാമുകൾ നടക്കും. രാജ്യത്തിന്റെ അനുഭവങ്ങളും പഠനങ്ങളും മാതൃകകളും അവതരിപ്പിക്കാൻ രാജ്യത്തോട് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പരിപാടികൾ നടക്കുന്നത്. 2023 ജൂണിൽ വാരാണസിയിൽ നടക്കാനിരിക്കുന്ന യൂത്ത്-20 ഉച്ചകോടിക്ക് മുന്നോടിയായി രൂപീകരിച്ച ഒരു ജി-20 എൻഗേജ്മെന്റ് ഗ്രൂപ്പാണ് യൂത്ത്-20. ഇതിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സർവകലാശാലകളിൽ വിവിധ സെമിനാറുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post