കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങൾക്കും പറയാൻ ഒരു കഥയുണ്ടാകും. ഇത്തരത്തിൽ കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തിന് പറയാനുള്ള കഥകൾ ശങ്കരാചാര്യ സ്മരണകളുമായി ഇഴചേർന്നു കിടക്കുന്നു. ബാലകനായ ശങ്കരാചാര്യയുടെ ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവിട്ട സ്ഥലമാണ് ശ്രീശങ്കരന്റെ കുലദേവ ക്ഷേത്രമായ കാലടി ശ്രീകൃഷ്ണക്ഷേത്രം എന്ന് കരുതപ്പെടുന്നു. ഇതിൽ ഏറെ നിർണായകമായ കാര്യം ഇവിടുത്തെ വിഗ്രഹ പ്രതിഷഠയാണ്. ശങ്കരാചാര്യർ തന്നെയാണ് ഇവിടെ നേരിട്ട് വിഗ്രഹ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം.
പെരിയാർ വഴിമാറിയൊഴുകിയപ്പോൾ ശങ്കരാചാര്യർ വിഗ്രഹം ഇന്ന് കാണുന്ന ക്ഷേത്ര ശ്രീകോവിലിലേക്കു മാറ്റി പ്രതിഷ്ഠിച്ചതിനുശേഷം അച്യുതാഷ്ടകം ചൊല്ലി എന്നാണ് പറയപ്പെടുന്നത്. ഇവിടെയെത്തുന്ന ഓരോ ഭക്തരും ഈ കഥ വിശ്വസിക്കുന്നു. ഈ കഥകളോട് ചേർന്ന് നിൽക്കുന്ന ക്ഷേത്രാന്തരീക്ഷം അനുഭവിച്ചാണ് ഇവിടെയെത്തുന്ന ഓരോ ഭക്തരും മടങ്ങുന്നത്. തുലാമാസത്തിൽ തിരുവോണ നാളിൽ ദക്ഷിണായനത്തിൽ, ഉത്തരായനത്തിലേ പ്രതിഷ്ഠ നടത്താവൂ എന്ന താന്ത്രിക വിധി നോക്കാതെയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നും പറയപ്പെടുന്നു.
ശങ്കരാചാര്യരുടെ മാതാവായ ആര്യാംബയുടെ മരണത്തിന് ശേഷം സമാധിയൊരുക്കാൻ സാഹായിച്ച 2 നമ്പൂതിരി കുടുംബങ്ങളുടെ ഊരാൺമയിലുള്ള കാലടി ദേവസ്വം ആണ് ഇന്ന് ഈ ക്ഷേത്രം നോക്കിനടത്തുന്നത്. കിഴക്കോട്ട് ദര്ശനമായിരിക്കുന്ന ശംഖചക്രഗദാപദ്മധാരിയായ മഹാവിഷ്ണുവിനെ ബാലഗോപാലരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവൻ, പാർവതി, ഗണപതി, അയ്യപ്പൻ എന്നിവരാണ് ഉപദേവതകൾ. ഒരു ദേവതക്കും ദിനവും പ്രത്യേകം പൂജകളും നിവേദ്യങ്ങളും പതിവുണ്ട്.
Discussion about this post