ലക്‌നൗ : ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ലഭിച്ചതായി റിപ്പോർട്ട്. 18,693 കോടി രൂപയുടെ നിക്ഷേപമാണ് ഈ ജില്ലയ്ക്ക് ലഭിച്ചത് എന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
രാജ്യമെമ്പാടും നിക്ഷേപം നടത്തുന്ന സംരംഭകർ മുൻഗണന നൽകുന്നത് പശ്ചിമ ഉത്തർപ്രദേശിലെ ജില്ലകൾക്കാണ്. ഗൗതം ബുദ്ധ നഗറിൽ 18,693 കോടി രൂപയുടെ നിക്ഷേപം നടത്താനായി 392 ധാരണാപത്രങ്ങളിലാണ് ഒപ്പുവെച്ചത്. ഇലക്ട്രോണിക് വാഹന നിർമ്മാണ പ്ലാന്റുകൾ, വ്യവസായ പാർക്കുകൾ, പാക്കേജിംഗ്, ഓട്ടോമൊബൈൽ പാർട്‌സ് യൂണിറ്റുകൾ എന്നിവയാണ് നഗരത്തിൽ സ്ഥാപിക്കുക.
13,543 കോടി രൂപയുടെ 78 ധാരണാപത്രങ്ങൾ ഒപ്പിട്ടുകൊണ്ട് ആഗ്ര പട്ടികയിൽ രണ്ടാമതെത്തി. 12,887 കോടി രൂപയുടെ 2266 ധാരണാപത്രങ്ങളുമായി ഗാസിയാബാദ് മൂന്നാമതാണ്. കൂടാതെ, മീററ്റ് ജില്ലയിൽ 10,542 കോടി രൂപയുടെ 396 ധാരണാപത്രങ്ങളും ഒപ്പുവച്ചിട്ടുണ്ട്.
മൈക്രോ, സ്‌മോൾ ആന്റ് മീഡിയം എന്റർപ്രൈസസ്(എംഎസ്എംഇ) മേഖലയിൽ 1.37 ലക്ഷം കോടി രൂപയുടെ 8,829 ധാരണാപത്രങ്ങളിൽ യോഗി സർക്കാർ ഒപ്പുവെച്ചിട്ടുണ്ടെന്നും ഇത് 18 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ മികച്ച 10 ജില്ലകൾക്കായി 60 ശതമാനം നിക്ഷേപം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സാംസ്‌കാരിക നഗരമായ വാരണാസിക്കായി 5,404 കോടി രൂപയുടെ 212 ധാരണാപത്രങ്ങളിൽ യോഗി സർക്കാർ ഒപ്പുവച്ചു. മൊറാദാബാദിന് 5090 കോടി രൂപയുടെ 132 നിക്ഷേപ കരാറുകളും കാൺപൂർ നഗറിന് 4,587 കോടി രൂപയുടെ 322 ധാരണാപത്രങ്ങളും ഒപ്പുവച്ചു. ലക്നൗവിന് വേണ്ടി 4,558 കോടി രൂപയുടെ 208 ധാരണാപത്രങ്ങളിലും യോഗി സർക്കാർ ഒപ്പുവെച്ചു.
Discussion about this post