ചെന്നൈ: തമിഴ്‌നാടിനെ ഇലക്ട്രിക് വാഹന ഹബ്ബ് ആക്കാൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒലയുടെ പദ്ധതി. ഇതിനായി 7,600 കോടി രൂപയുടെ നിക്ഷേപത്തിന് സംസ്ഥാന സർക്കാരുമായി കമ്പനി ധാരണയിലെത്തി. ഒറ്റ സ്ഥലത്ത് ഇലക്ട്രിക് വാഹനങ്ങളും അനുബന്ധ സാധനങ്ങളും ലഭ്യമാകുന്ന ലോകത്തെ ഏറ്റവും വലിയ ഹബ്ബാണ് ലക്ഷ്യമിടുന്നത്.
ഇലക്ട്രിക് വാഹന നിർമാണവും അവയുടെ ബാറ്ററി ഉൽപാദനവുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിർമാണത്തോടൊപ്പം വ്യാപാര, വിതരണ പാർക്കുകളും സജ്ജീകരിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണവും വിപണനവും ഒറ്റകുടക്കീഴിലാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
കൃഷ്ണഗിരി, ധർമ്മപുരി ജില്ലകളിലാകും ഹബ്ബ് നിലവിൽ വരിക. 2000 ഏക്കർ സ്ഥലത്താണ് ഹബ്ബ് ഒരുക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച നിർണായകമായ എല്ലാ ഭാഗങ്ങളും പ്രാദേശികവൽക്കരിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. ഇരുചക്ര വാഹനങ്ങൾക്കും നാല് ചക്ര വാഹനങ്ങൾക്കും ഹബ്ബിൽ ഇടം കണ്ടെത്താനാകും.
നിലവിൽ ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് വേർഷനുകളിലാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്. ഇലക്ട്രിക് വാഹനവുമായി ബന്ധപ്പെട്ട കൂടുതൽ ഉൽപ്പന്നങ്ങളിലേക്ക് ഫോക്കസ് ചെയ്യുകയാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള ഹബ്ബ് എന്ന ലക്ഷ്യത്തിൽ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ഒല സിഇഒ ഭവീഷ് അഗർവാൾ പറഞ്ഞു.
Discussion about this post