കേപ് ടൗൺ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്ടൻ രോഹിത് ശർമ്മയെ മറികടന്ന് ട്വന്റി 20 ക്രിക്കറ്റിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യൻ വനിതാ ടീം ക്യാപ്ടൻ ഹർമൻപ്രീത് കൗർ. സെന്റ് ജോർജ്സ് പാർക്കിൽ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ അയർലൻഡിനെതിരെ ഇറങ്ങിയപ്പോൾ, ഹർമൻപ്രീത് കളിച്ചത് തന്റെ കരിയറിലെ നൂറ്റിയൻപതാം അന്താരാഷ്ട്ര ട്വന്റി 20 മത്സരമായിരുന്നു. അന്താരാഷ്ട്ര ട്വന്റി 20യിൽ 150 മത്സരങ്ങൾ കളിക്കുന്ന ലോകത്തിലെ ആദ്യ താരമാണ് ഹർമൻപ്രീത് കൗർ.
വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ട്വന്റി 20 മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരം എന്ന റെക്കോർഡ് ന്യൂസിലൻഡിന്റെ സൂസി ബേറ്റ്സിന്റെ പേരിലാണ്. 143 മത്സരങ്ങളാണ് ബേറ്റ്സ് കളിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ തന്നെ സ്മൃതി മന്ഥാനയാണ്. 115 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങൾ സ്മൃതി കളിച്ചിട്ടുണ്ട്.
2007ൽ ട്വന്റി 20യിൽ അരങ്ങേറിയ രോഹിത് ശർമ്മ ആകെ കളിച്ചിരിക്കുന്നത് 148 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളാണ്. വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിലായിരുന്നു ഹർമൻപ്രീത് രോഹിത് ശർമ്മയ്ക്ക് ഒപ്പം എത്തിയത്. അത് ഹർമൻപ്രീതിന്റെ നൂറ്റി നാൽപ്പത്തിയെട്ടാം അന്താരാഷ്ട്ര ട്വന്റി 20 മത്സരമായിരുന്നു. ഇംഗ്ലണ്ടിനെതിരെ ആയിരുന്നു താരത്തിന്റെ നൂറ്റി നാൽപ്പത്തിയൊൻപതാം മത്സരം.
അയർലൻഡിനെതിരായ മത്സരം ജയിച്ച് ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ എത്തിയിട്ടുണ്ട്. സെന്റ് ജോർജ്സ് പാർക്കിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ 5 റൺസിനാണ് ഇന്ത്യയുടെ വിജയം. മഴ കളി മുടക്കിയതോടെ, ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരമാണ് ഇന്ത്യ വിജയിച്ചത്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ റണ്ണർ അപ്പുകളാണ് ഇന്ത്യ.
Discussion about this post