ഭോപ്പാൽ: മാർക്ക് ഷീറ്റ് ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് കോളേജ് പ്രിൻസിപ്പലിനെ പെട്രോളൊഴിച്ച് കത്തിച്ച് മുൻ വിദ്യാർത്ഥി. അൻപതുകാരിയായ പ്രിൻസിപ്പൽ വിമുക്ത ശർമയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് 80 ശതമാനം പൊള്ളലേറ്റെന്നാണ് വിവരം.
മദ്ധ്യപ്രദേശ് ഇൻഡോറിലെ ബി.എം. ഫാർമസി കോളേജിലെ പ്രിൻസിപ്പലിനാണ് ഗുരുതരമായി പൊള്ളലേറ്റത്. വൈകിട്ട് നാലു മണിയോടെ വീട്ടിലേക്ക് മടങ്ങാനായി കാറിനരികിലെത്തിയപ്പോഴായിരുന്നു സംഭവം. അദ്ധ്യാപികയുമായി തർക്കിച്ച യുവാവ് പിന്നാലെ ആക്രമിക്കുകയായിരുന്നു.
പെട്രോളൊഴിച്ച മുൻ വിദ്യാർത്ഥി അശുതോഷ് ശ്രീവാസ്തവയ്ക്കും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം സമീപത്തുള്ള ടിഞ്ച വെള്ളച്ചാട്ടത്തിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ പ്രതി ശ്രമം നടത്തിയതായി പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.ഗുരുതരമായി പൊള്ളലേറ്റ വിമുക്ത ശർമ മൊഴിനൽകാൻ കഴിയുന്ന നിലയിലല്ല.
പ്രതി മുൻപും സമാന ആവശ്യം ഉന്നയിച്ച് കോളേജിലെ ഒരു അദ്ധ്യാപകനെ കത്തി ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഈ കേസിൽ ഒരാഴ്ച മുൻപാണ് ജാമ്യം ലഭിച്ചത്.
Discussion about this post