മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോൺസർമാരായി അന്താരാഷ്ട്ര കമ്പനിയായ അഡിഡാസിനെ തിരഞ്ഞെടുത്തു. നിലവിലെ സ്‌പോൺസർമാരായ ജീൻസ് നിർമ്മാതാക്കളായ ‘കില്ലറു’മായുള്ള കരാർ ഈ മാർച്ചിൽ അവസാനിക്കുന്നതിനാലാണ് അഡിഡാസ് പുതിയ സ്‌പോൺസർമാരാകുന്നത്. ഈ വരുന്ന ജൂൺ മുതൽ അഡിഡാസ് ലോഗോയുള്ള ജേഴ്‌സി ധരിച്ചാവും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ക്രീസിലിറങ്ങുക.
അഞ്ച് വർഷത്തെ ദീർഘകാല കിറ്റ് സ്‌പോൺസർഷിപ്പ് കരാറാണ് അഡിഡാസുമായി ബിസിസിഐ ഒപ്പുവെച്ചിരിക്കുന്നത്. എത്ര തുകക്കാണ് കരാർ എന്ന വിവരം പുറത്തുവിട്ടിട്ടില്ല. നിലവിൽ ഇന്ത്യൻ ടീമിലെ ക്യാപ്റ്റൻ രോഹിത് ശർമ, കുൽദീപ് യാദവ്, റിഷഭ് പന്ത് എന്നിവരുടെ കിറ്റ് സ്‌പോൺസർമാർ കൂടിയാണ് അഡിഡാസ്.
നേരത്തെ കിറ്റ് സ്‌പോൺസർമാരായിരുന്ന എംപിഎല്ലിൽ നിന്ന് താത്ക്കാലിക അടിസ്ഥാനത്തിലാണ് കില്ലർ കിറ്റ് സ്‌പോൺസർമാരായത്. എംപിഎൽ കിറ്റ് സ്‌പോൺസർമാരായിരുന്നപ്പോൾ ഓരോ മത്സരത്തിനും 65 ലക്ഷം രൂപയാണ് കിറ്റ് സ്‌പോൺസർഷിപ്പ് തുകയായി ബിസിസിഐക്ക് നൽകിയിരുന്നത്. ഇതിന് പുറമെ ഒമ്പത് കോടി രൂപ വാർഷിക റോയൽറ്റിയായും മൂന്ന് വർഷ കരാറിൽ എംപിഎൽ നൽകിയിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുകയാണെങ്കിൽ ജൂൺ ഏഴ് മുതൽ തുടങ്ങുന്ന ഇംഗ്ലണ്ടിലെ ഫൈനലിൽ പുതിയ ജേഴ്‌സി ധരിച്ചാവും ഇന്ത്യ ഇറങ്ങുക. നേരത്ത മുംബൈ ഇന്ത്യൻസിൻറെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൻറെ കിറ്റ് സ്‌പോൺസർമാരായിരുന്നു അഡിഡാസ്.
Discussion about this post