കൊച്ചി: മലയാളി മലയാളത്തെ മറക്കുക എന്നാൽ സ്വന്തം അമ്മയെ തള്ളി സൗന്ദര്യം കൂടിയ മറ്റൊരു സ്ത്രീയെ അമ്മയെന്നു വിളിക്കുന്നതിന് തുല്യമാണെന്ന് പ്രൊഫ. എം.കെ സാനു. ഭരണ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഭാഷയെ തള്ളിപ്പറയുന്ന പ്രവണതയാണ് ഇന്നും നിലനിൽക്കുന്നത്. കേരളത്തിൽ ഭാഷയെ വെറുക്കുന്ന പോലെ ലോകത്ത് ഒരു രാജ്യത്തും ഒരു ജനതയും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക മാതൃഭാഷാ ദിനചാരണത്തിൽ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഭാഷാ അധ്യാപക സംഗമപരിപാടി എസ്ആർവി സ്‌കൂളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിന്റെ കരുത്തിനെ നന്നായി ഉപയോഗിച്ചവരാണ് മഹാകവികളും മുൻകാല സാഹിത്യ പ്രതിഭകളും. കുമാരനാശാൻ കവിതയിൽ പോലും സന്ദർഭം അനുസരിച്ചു ഭാഷാ പ്രയോഗം നടത്തിയത് കാണാം.
മലയാളത്തിൽ മൗലികമായ ചിന്ത വളരാത്തതിന് കാരണം ഭാഷയെ സ്‌നേഹിക്കാത്തത് കൊണ്ടാണ്. അതിനാൽ ഭാഷാ ദിനം ഒരു ചടങ്ങ് ആകാതിരിക്കാൻ നാം നിരന്തരം ഭാഷയെ പ്രയോഗിക്കണം. പരിപോഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ സ്‌നേഹത്തിൽ തമിഴർ ഏറെ മെച്ചമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post