തൃശൂർ: ഉപതിരഞ്ഞെടുപ്പ് ചൂടിലാണ് തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്. സിപിഎം മെമ്പറുടെ സാമ്പത്തിക തിരിമറിയെ തുടർന്ന് ഏറെക്കാലം കേരളക്കര ചർച്ച ചെയ്ത സ്ഥലമാണ് ഇവിടം. മഹിളാ പ്രധാൻ ഏജന്റ് കൂടി ആയിരുന്ന ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷ മിനി മുരളീധരാണ് പ്രദേശത്തിന് ഇത്രയ്ക്ക് കുപ്രസിദ്ധി നേടിക്കൊടുത്തത്. മൂന്ന് കോടിയോളം രൂപയാണ് ഇവർ പാവപ്പെട്ട ജനങ്ങളുടെ കൈയ്യിൽ നിന്ന് തട്ടിയെടുത്തത്.
ഇപ്പോഴിതാ അതേ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 28 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. പാവപ്പെട്ടവർ ചോരനീരാക്കിയുണ്ടാക്കിയ പണം സ്വന്തം പോക്കറ്റിലാക്കി, അത് പൊതുമദ്ധ്യത്തിൽ വെളിപ്പെട്ടതിനെ തുടർന്നാണ് സിപിഎമ്മിന് ഒരു മെമ്പറെ നഷ്ടപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് മിനിയെ അയോഗ്യയാക്കിയത്. സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ മിനി, വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചെങ്കിലും അംഗത്വം രാജി വെച്ചിരുന്നില്ല. തുടർച്ചയായി ബ്ലോക്ക് പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാത്തതിനെത്തുടർന്നാണ് ഇവരുടെ അംഗത്വം റദ്ദാക്കിയത്.
സാമ്പത്തിക തിരിമറിയുടെ പേരിൽ സിപിഎം അംഗത്തിന് സ്ഥാനം നഷ്ടപ്പെട്ട അതേ സ്ഥലത്തേക്ക് വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, ഒരിക്കൽ കബളിപ്പിക്കപ്പെട്ട ജനം വീണ്ടും അതേ തെറ്റ് ആവർത്തിക്കുമോയെന്ന് കാത്തിരുന്ന് കാണാം. മുൻപ് സിപിഎമ്മിന് വളരെ സ്വാധീനമുണ്ടായിരുന്ന ഈ ഡിവിഷനിൽ ജയിക്കാൻ ഇത്തവണ പാർട്ടി നന്നായി വിയർപ്പൊഴുക്കേണ്ടി വരുമെന്ന് സാരം. അഭിമാന പോരാട്ടമായാണ് പാർട്ടി ഇവിടുത്തെ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. പണം നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും സിപിഎമ്മിന്റെ അനുഭാവികളാണ് എന്നതാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്.
ബ്ലോക്ക് വൈസ്പ്രസിഡന്റ്, സിപിഎം നേതാവ് എന്നീ സ്ഥാനങ്ങൾ ദുരുപയോഗം ചെയ്താണ് മിനി മുരളീധരൻ തട്ടിപ്പ് നടത്തിയത്. ഇവർ ദേശീയ സമ്പാദ്യപദ്ധതിയുടെ പേരിൽ പോസ്റ്റ് ഓഫീസ് വഴി നിക്ഷേപങ്ങൾ സമാഹരിച്ചിരുന്നു. ഇങ്ങനെ നാട്ടുകാരിൽ നിന്ന് വാങ്ങിയ പണം പോസ്റ്റ് ഓഫീസിൽ അടയ്ക്കാതെ സ്വന്തം ആവശ്യത്തിനായി ചെലവഴിച്ചു. പണം തിരികെ ലഭിക്കാതായതോടെയാണ് നാട്ടുകാർ പോസ്റ്റ് ഓഫീസിൽ വിവരം തിരക്കിയത്. അപ്പോഴാണ് വളരെ നാളുകളായി ഇവർ പണം അടയ്ക്കാറില്ലെന്ന വിവരം നിക്ഷേപകർ അറിയുന്നത്. ഏകദേശം മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്.
പ്രവാസി കുടംബങ്ങൾ നിരവധിയുളള തീരദേശ ഗ്രാമമായതിനാൽ തന്നെ വലിയ സമ്പന്നരെയും ദേശീയ സമ്പാദ്യ പദ്ധതിയിൽ ചേർക്കാൻ മിനിയ്ക്ക് കഴിഞ്ഞിരുന്നു. നാട്ടുകാരുടെ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടിട്ടും വനിതാ അംഗത്തിനെതിരെ നടപടിയെടുക്കാൻ സിപിഎം ആദ്യം തയ്യാറായില്ല. ഒടുവിൽ സമർദ്ധം ശക്തമായതിനെ തുടർന്ന് പാർട്ടി അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. എന്നാൽ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുവെങ്കിലും മെമ്പർ സ്ഥാനത്ത് തുടർന്നു.
പിന്നാലെ ബിജെപി സമരം ശക്തമാക്കി. ബിജെപി അംഗം ഭഗീഷ് പൂരാടൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിരാഹസമരം നടത്തുകയും ചെയ്തു. ഇതോടെ മിനി മുരളീധരൻ ബ്ലോക്ക് പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് നിരന്തരം വിട്ടുനിന്നു. തുടർച്ചയായി യോഗങ്ങളിൽ പങ്കെടുക്കാതായതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവർക്ക് അയോഗ്യത കൽപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ തളിക്കുളം ഡിവിഷനിൽ ഉപതിരഞ്ഞടുപ്പ് അനിവാര്യമായത്.
നിക്ഷേപ തട്ടിപ്പ് തളിക്കുളത്ത് സിപിഎമ്മിനകത്ത് വലിയ വിഭാഗീയാണ് സൃഷ്ടിച്ചത്. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ഇവർക്ക് ഉണ്ടായിരുന്നതായി എതിർവിഭാഗം ആരോപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങളിൽ നിന്ന് മാറി അഴിമതിയാണ് മുഖ്യ വിഷയമായി പാർട്ടികൾ ഉന്നയിക്കുന്നത്. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയർത്തി സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് കോൺഗ്രസും ബിജെപിയും. പതിവിന് വ്യത്യസ്തമായി ആദ്യമായി ആം ആദ്മിയും ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. ബിജെപി ശ്രീരേഖാ ദിലീപ് വാലത്തിനെയും . കോൺഗ്രസ് ഷീബാ രാമചന്ദനെയും, സിപിഎം കല ടീച്ചറെയുമാണ് മത്സരത്തിനിറക്കിയിരിക്കുന്നത്. ആമിനക്കുട്ടിയെയാണ് ആം ആദ്മി രംഗത്തിറക്കിയിരിക്കുന്നത്.
Discussion about this post