ലാഹോർ: പാകിസ്താന്റെ നിലവിലെ അവസ്ഥയിൽ ഷെഹബാസ് ഷെരീഫിനെതിരായ പ്രതിഷേധം കടുക്കുന്നു. ഒരു പാകിസ്താൻ യുവാവ് ഷെരീഫിനെതിരെ ആഞ്ഞടിക്കുകയും മോദിയെ പ്രകീർത്തിക്കുകയും ചെയ്യുന്ന വീഡിയോ ആണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലാകുന്നത്. പാകിസ്താൻ യൂട്യൂബറായ സന അംജദ് ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോദിയാണ് ഈ രാജ്യം ഭരിച്ചിരുന്നതെങ്കിൽ തങ്ങൾക്കും സാധനങ്ങൾ വാങ്ങാൻ സാധിക്കുമായിരുന്നു എന്നാണ് യുവാവ് പറയുന്നത്.
പാകിസ്താനിൽ നിന്ന് രക്ഷപെട്ട് ഇന്ത്യയിൽ അഭയം പ്രാപിക്കണമെന്ന മുദ്രാവാക്യങ്ങൾ എന്തുകൊണ്ടാണ് തെരുവിൽ മുഴങ്ങുന്നത് എന്നാണ് ചോദ്യകർത്താവ് ചോദിക്കുന്നത്. ” ഇന്ത്യ-പാകിസ്താൻ വിഭജനം നടന്നില്ലായിരുന്നുവെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. തനിക്കും ഈ നാട്ടുകാർക്കുമെല്ലാം മിതമായ വിലയിൽ സാധനങ്ങൾ വാങ്ങാൻ സാധിക്കുമായിരുന്നു. തക്കാളി 20 രൂപയ്ക്കും, ചിക്കൻ 150 രൂപയ്ക്കുമെല്ലാം കിട്ടുമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ മികച്ചയാളാണ്. ആളുകൾ അദ്ദേഹത്തെ ബഹുമാനിക്കുന്നു. നരേന്ദ്രമോദി ഉണ്ടായിരുന്നെങ്കിൽ നമുക്ക് നവാസ് ഷെരീഫോ, ബേനസീറോ, ഇമ്രാൻ ഖാനോ ഒന്നും ആവശ്യമില്ല. ജനറൽ പർവേസ് മുഷറഫിനെ പോലും ആവശ്യമില്ലായിരുന്നു. ഞങ്ങൾക്ക് വേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രമാണ്. മോദി വലിയ മനുഷ്യനാണ്. മോദിയുടെ ഭരണത്തിൻ കീഴിൽ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം അദ്ദേഹത്തിന് മാത്രമേ ഈ രാജ്യത്തെ പ്രശ്‌നങ്ങളെ നേരിടാൻ സാധിക്കുകയുള്ളു.
നിലവിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. എന്നാൽ പാകിസ്താന്റെ കാര്യം നോക്കൂ, പാകിസ്താൻ എവിടെയും എത്തിയിട്ടില്ല. നിങ്ങൾക്ക് നിങ്ങളുടെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ കഴിയാത്ത അവസ്ഥ എന്നത് ഏറ്റവും മോശം സാഹചര്യമാണ്. പാകിസ്താന് മോദിയെ ലഭിക്കണമെന്നും, അദ്ദേഹം ഈ രാജ്യം ഭരിക്കണമെന്നും സർവ്വശക്തനോട് പ്രാർത്ഥിക്കുകയാണെന്നും” ഈ യുവാവ് കണ്ണീരണിഞ്ഞ് പറയുന്നു.
Discussion about this post