കറാച്ചി: കളിക്കുന്ന കാലത്ത് മുൻ പാകിസ്താൻ പേസ് ബൗളർ ഷോയിബ് അക്തർ ധാരാളം കുത്തിവെപ്പുകൾ എടുത്തിരുന്നുവെന്ന് മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രിഡി. ഇതിന്റെ ഫലമായാണ് അദ്ദേഹത്തിന് ഇന്ന് ശരിയായ രീതിയിൽ നടക്കാൻ പോലും സാധിക്കാത്തതെന്നും അഫ്രിഡി പറഞ്ഞു. യുവ പാക് പേസ് ബൗളറും മരുമകനുമായ ഷഹീൻ ഷാ അഫ്രിഡിയുടെ പരിക്കിനെ കുറിച്ച് അക്തർ നടത്തിയ ഒരു പരാമർശത്തിന് മറുപടിയായാണ് അഫ്രിഡി ഇക്കാര്യം വെളിപ്പെടുത്തിയത്.
2022 ട്വന്റി 20 ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ പരിക്കിനെ തുടർന്ന് ഓവർ പൂർത്തിയാക്കാനാകാതെ ഷഹീൻ മടങ്ങിയിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തിരുന്നു. ഫൈനലിന്റെ പ്രാധാന്യം ഉൾക്കൊണ്ട്, വേദന സംഹാരികൾ കുത്തിവെച്ച് ഷഹീന് ഓവറുകൾ പൂർത്തിയാക്കാമായിരുന്നു എന്നായിരുന്നു അക്തറിന്റെ കമന്റ്.
അക്തറിന് അതൊക്കെ ചെയ്യാൻ സാധിക്കുമായിരിക്കും. എന്നാൽ എല്ലാവരുടെയും കാര്യം അങ്ങനെയല്ല. കുത്തിവെപ്പുകളും വേദന സംഹാരികളും എടുത്ത് കളിക്കുക എന്ന് പറയുന്നത് അപകടകരമാണ്. അത്തരം റിസ്കുകൾ എടുക്കുന്നത് പരിക്ക് കൂടുതൽ വഷളാക്കും. ഇതായിരുന്നു അഫ്രിഡിയുടെ വാക്കുകൾ.
Discussion about this post